തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്ര നടപടിക്കെതിരെ കോണ്‍ഗ്രസ് സമരം ഇന്ന് ആരംഭിക്കും

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്തതിനെതിരായ കോൺഗ്രസിൻ്റെ സമരം ഇന്നാരംഭിക്കും. രാജ്യവ്യാപകമായി ജില്ലാതലങ്ങളിലാണ് ഇന്നത്തെ സമരം. ഒന്നാംഘട്ടസമരം നാളെയും തുടരും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയമസഭകളിൽ വിബി ജി റാം ജി നിയമം പിൻവലിക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതും തൊഴിലിൻ്റെ ഉറപ്പ് പിൻവലിച്ചതുമാണ് പ്രധാനമായും കോൺഗ്രസ് പ്രതിഷേധത്തിന് കാരണം.

നേരത്തേ, തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു. പുതിയ നിയമത്തിലൂടെ പഞ്ചായത്തിന്റെ അധികാരം നഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പറഞ്ഞിരുന്നു.

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് ഗാന്ധിയുടെ പേര് വെട്ടിമാറ്റി പദ്ധതിയെ തന്നെ അട്ടിമറിക്കുന്ന രീതിയിലാണ് പുതിയ ബിൽ അവതരിപ്പിച്ചത്. സ്വാഭാവിക നടപടിക്രമങ്ങൾ ഇല്ലാതാക്കിയാണ് പുതിയ ബിൽ പാസാക്കിയത്. നിയമങ്ങൾ ബുൾഡോസ് ചെയ്യുകയാണ് കേന്ദ്രമെന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറേ നാളായി പാർലമെന്റിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ബില്ലിനെതിരെ പ്രതിപക്ഷ മുഖ്യമന്ത്രിമാർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രമേയം പാസാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments