'ഇടത് സഹയാത്രികനെന്ന് ആരെ വേണമെങ്കിലും പേരിട്ട് വിളിക്കാം, റെജി ലൂക്കോസുമായി പാർട്ടിക്ക് ബന്ധമില്ല': മന്ത്രി പി.രാജീവ്




തിരുവനന്തപുരം: ബിജെപിയിലേക്ക് പോയ റെജി ലൂക്കോസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മന്ത്രി പി.രാജീവ്. ചാനല്‍ ചര്‍ച്ചക്ക് സിപിഎം ആളെ വിടാത്തപ്പോള്‍ ചാനലുകാര്‍ വിളിച്ച ആള്‍ മാത്രമാണ് റെജി. ആരെ വേണമെങ്കിലും ഇടത് സഹയാത്രികനെന്ന് പേരിട്ട് വിളിക്കാം. കോണ്‍ഗ്രസില്‍ നിന്ന് പോയവരും പോകാന്‍ നില്‍ക്കുന്നവരും സഹയാത്രികര്‍ തന്നെയല്ലേയെന്നും അവരില്‍ പലരും വര്‍ക്കിങ് കമ്മിറ്റി അംഗങ്ങള്‍ ആയിരുന്നില്ലേയെന്നും മന്ത്രി പറഞ്ഞു.

ഇന്ന് രാവിലെയാണ് സിപിഎം സഹയാത്രികനായിരുന്ന റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നത്. 35 വര്‍ഷമായി ബിജെപിയുമായി സഹകരിച്ചുവെന്നും പഴയ ആശയവുമായി ചേര്‍ന്നുനിന്നാല്‍ വികസനമുണ്ടാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് റെജി ലൂക്കോസ് പാര്‍ട്ടി വിട്ടത്.

ഇതിന് പിന്നാലെ, റെജി ലൂക്കോസിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്നും സഹയാത്രികന്മാര്‍ പലരും ഉണ്ടാകുമെന്നും ശിവന്‍കുട്ടി പറഞ്ഞിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനായി പാര്‍ട്ടി ചുമതലപ്പെടുത്തിയവരുടെ പട്ടികയില്‍ റെജി ലൂക്കോസ് ഉണ്ടായിരുന്നില്ലെന്നും എന്തുകൊണ്ടാണ് അദ്ദേഹം അവിടെ പോയതെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥും പറഞ്ഞിരുന്നു.

Post a Comment

0 Comments