തിരുവനന്തപുരം: ആകാംക്ഷകൾക്ക് വിരാമം. വി.ഡി. സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രണ്ട് വനിതകൾ മന്ത്രിമാരാകും. ബിന്ദു കൃഷ്ണ, കെ.എ. തുളസി എന്നിവരെയാണ് കോൺഗ്രസ് മന്ത്രിമാരായി വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. വനിതാ ശിശു ക്ഷേമ വകുപ്പിന്റെ ചുമതലയാണ് ബിന്ദു കൃഷ്ണയ്ക്ക് നൽകിയിരിക്കുന്നത് . കോൺഗ്രസിന്റെ മുതിർന്ന വനിതാ നേതാവായ ബിന്ദു കൃഷ്ണ ആദ്യമായാണ് മന്ത്രിസഭയിലെത്തുന്നത്. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി കെ.എ. തുളസി ചുമതലയേൽക്കും . ഇവർക്ക് പുറമേ മുതിർന്ന നേതാവ് ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായും കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്.
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ കോൺഗ്രസ് മന്ത്രിമാരെയും അവരുടെ വകുപ്പുകളെയും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ ധനകാര്യം, തുറമുഖം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നിർണായകമായ ആഭ്യന്തര, വിജിലൻസ് വകുപ്പുകളാണ് നൽകിയിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യൂ മന്ത്രിയായും, കെ. മുരളീധരൻ വൈദ്യുതി മന്ത്രിയായും ചുമതലയേൽക്കും. പി.സി. വിഷ്ണുനാഥ് (ടൂറിസം, സാംസ്കാരികം), എ.പി. അനിൽകുമാർ (ആരോഗ്യം), ടി. സിദ്ദിഖ് (വനം), ബിന്ദു കൃഷ്ണ (വനിതാ ശിശു ക്ഷേമം), എം. ലിജു (എക്‌സൈസ്, സഹകരണം), ഒ.ജെ. ജനീഷ് (യുവജനക്ഷേമം), കെ.എ. തുളസി, റോജി എം ജോൺ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള മറ്റ് മന്ത്രിമാർ

0 Comments