ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത്




തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും.  നിയമസഭയിലെ മെമ്പേഴ്സ് ലോഞ്ചിലാണ് ലോക കേരള സഭ നടക്കുന്നത്.

ലോകത്തിന്റെ വിവിധ മേഖലകളിലുള്ള മലയാളികളുടെ കൂട്ടായ്മയാണ് ലോക കേരളസഭ. പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ലോക കേരളസഭ ആരംഭിച്ചത്. സാമ്പത്തിക  ധൂർത്താണെന്ന് ആരോപിച്ച് കഴിഞ്ഞതവണ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്കരിച്ചിരുന്നു.

എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തെ സർക്കാർ കണക്കിലെടുക്കുന്നില്ല. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ലോക കേരളസഭ സംഘടിപ്പിക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, തിരികെയെത്തിയ പ്രവാസികൾ,ഉൾപ്പെടെയുള്ളവർ ലോക കേരള സഭയുടെ ഭാഗമാകും.സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.

മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നിരുന്നു. ഇതുവരെ ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Post a Comment

0 Comments