കിടപ്പുരോഗിയായ അച്ഛനെ വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ മകനെതിരെ കേസെടുത്തു




കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ മകനും കുടുംബവും വാടകവീട്ടിൽ ഉപേക്ഷിച്ചതിൽ തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. മകൻ അജിതിനെതിരെയാണ് കേസെടുത്തത്. മുതിർന്ന പൗരന്മാരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന 2007ലെ നിയമത്തിലെ സെക്ഷൻ 24 പ്രകാരമാണ് കേസ്. എഴുപത് വയസുകാരൻ ഷൺമുഖനെയാണ് വാടകവീട്ടിൽ ഉപേക്ഷിച്ചത്. പൊലീസും പാലിയേറ്റീവ് പ്രവർത്തകരും ചേർന്ന് ഷൺമുഖനെ ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തു. തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഷൺമുഖന് ആവശ്യമായ ചികിത്സയും പരിചരണവും ഒരുക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജും അറിയിച്ചു.

ഏറെക്കാലമായി വാടക സംബന്ധിച്ച പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം അജിത് വീട്ടിൽ നിന്ന് പോയത്. കിടപ്പുരോഗിയായ അച്ഛൻ ഷൺമുഖനെ ഉപേക്ഷിച്ച് വീട് പൂട്ടിയാണ് അജിത്തും കുടുംബവും കടന്നുകളഞ്ഞത്. അയൽവാസികൾ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ഷൺമുഖനെ അവശനിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. തൃപ്പൂണിത്തറ പൊലീസിന്‍റെ സഹായത്തോടെയാണ്  വീട് തുറന്നാണ് ഷൻമുഖന് വെള്ളവും ഭക്ഷണവും നൽകിയത്.

Post a Comment

0 Comments