മീനങ്ങാടി: മനുഷ്യനിർമ്മിത ഹരിതശ്വാസകോശം എന്നറിയപ്പെടുന്ന ഓക്സിജന്‍ പാർക്ക് നിർമ്മാണത്തിന് മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. കാക്കവയൽ വാർഡിലെ പുഴങ്കുനി ആരോഗ്യ ഉപ കേന്ദ്രത്തിന് സമീപം 12 ഇനങ്ങളില്‍പ്പെട്ട 144 മുളത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ഇ വിനയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി നുസ്രത്ത് അധ്യക്ഷത വഹിച്ചു. ബേബി വർഗീസ് ശാന്തി സുനിൽ ശാരദാമണി കൃഷി ഓഫീസർ ജ്യോതി സി ജോർജ് വില്ലജ് എക്സ്റ്റൻഷൻ ഓഫീസർ ബി എ ശ്രീലത എംആർജിയെ അക്രഡിറ്റഡ് എൻജിനീയർ എന്‍ വി അനീഷ് തുടങ്ങിയവർ സംസാരിച്ചു.
ഒരു മുളക്കൂട്ടം പൂർണ്ണവളർച്ചയെത്തുന്നതോടുകൂടി വർഷത്തിൽ 300 കിലോ ഓക്സിജൻ ഉത്പാദിപ്പിക്കുകയും 80 ടൺ കാർബൺഡയോക്സൈഡ് സാംശീകരിക്കുകയും ചെയ്യുമെന്ന പഠനത്തിൻറെ അടിസ്ഥാനത്തിലാണ് ലോകത്ത് ഓക്സിജൻ പാർക്ക് എന്ന ആശയം രൂപപ്പെടുന്നത്. മറ്റിതര മരങ്ങളോട് താരതമ്യം ചെയ്യുമ്പോൾ 35 ശതമാനത്തിലധികം ആഗിരണശേഷിയുണ്ട് മുളകൾക്ക്. പൂർണ്ണ വളർച്ചയെത്തുന്നതോടെ 43200 കിലോ ഓക്സിജൻ ഉത്പാദിപ്പിക്കുവാനും 11520 ടൺ കാർബൺഡയോക്സൈഡ് സ്വാംശീകരിക്കുവാനും പുഴങ്കുനിയിലെ ഓക്സിജന്‍ പാര്‍ക്കിന് കഴിയും. കാടുപിടിച്ച് മാലിന്യങ്ങള്‍ നിക്ഷേപിച്ച് കിടന്നിരുന്ന പ്രദേശം തട്ടുതിരിച്ച് നടപ്പാതകള്‍ ഒരുക്കിയതിന്‍റെ ഇരുവശങ്ങളിലുമായാണ് തൈകള്‍ നട്ടത്. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഏറ്റെടുത്ത പ്രവർത്തി തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തി കൃഷിഭവൻ മുഖേനയാണ് നടപ്പിലാക്കുന്നത്.

0 Comments