പഹൽഗാം ഭീകരാക്രമണത്തിൽ ഹമാസ് ഇടപെടലുണ്ടായെന്ന് സംശയം; പരിശോധന നടത്താനൊരുങ്ങി ഇന്ത്യ


ശ്രീനഗ‍ർ: പഹൽഗാമിലുണ്ടായ പലസ്‌തീനിലെ ഹമാസിൻ്റെ ഇടപെടലുണ്ടായോ എന്നത് സംബന്ധിച്ച് ഇന്ത്യ പരിശോധന നടത്തുകയാണ്. ഹമാസ് നേതാക്കൾ പാക് അധീന കശ്മീരിലെത്തിയതും പാക് ചാര സംഘടന ഐഎസ്ഐയുമായടക്കം നിരന്തരം സമ്പർക്കത്തിലാണെന്നതുമാണ് സംശയങ്ങൾക്ക് ആധാരം. തെളിവുകൾ ശേഖരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ ഏജൻസികൾ. ഹമാസിനെതിരെ തെളിവ് ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ ഇന്ത്യ ഇക്കാര്യം ഉന്നയിക്കും.

പഹല്‍ഗാം ആക്രമണം ചർച്ച ചെയ്യാൻ ഇന്ന് സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന മന്ത്രിസഭ സമിതിയുടെ തീരുമാനങ്ങള്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വിശദീകരിക്കും. 29 നിരപരാധികളെ അരുംകൊല ചെയ്ത ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. കശ്മീരിൽ അതീവ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം ഒടുവിൽ കാനഡയും ഭീകരാക്രമണത്തെ അപലപിച്ചു. സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ മൗനം ചർച്ചയായതോടെയാണ് പ്രതികരണം. ഇന്നലെ രണ്ടര മണിക്കൂര്‍ നീണ്ട സുരക്ഷാ കാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് കടുത്ത തീരുമാനത്തിലേക്ക് ഇന്ത്യ കടന്നത്.

സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു, വാഗ അട്ടാരി അതിര്‍ത്തി പൂർണമായി അടച്ചു, പാക് പൗരന്മാർക്ക് നൽകിയിട്ടുള്ള വിസകൾ റദ്ദാക്കി, ദില്ലിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷെമാരെ പുറത്താക്കി. എന്നാൽ ഇന്ത്യയുടെ ശക്തമായ നടപടിക്ക് ഭീഷണി സ്വരത്തിലാണ് പാകിസ്ഥാൻ പ്രതികരിച്ചത്. ഇന്ത്യയ്ക്ക് ഉചിതമായ മറുപടി നല്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. തങ്ങൾക്ക് പങ്കുണ്ടെങ്കിൽ ഇന്ത്യ തെളിവ് നൽകണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ തീരുമാനങ്ങൾ അപക്വമെന്നാണ് പാക് വിദേശകാര്യമന്ത്രി ഇഷാഖ് ധർ പ്രതികരിച്ചത്.

പഹൽഗാം ഭീകരാക്രമണം കശ്മീരിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ കശ്‌മീർ കാണാതെ മടങ്ങി. യാത്ര നിശ്ചയിച്ചിരുന്ന വിദേശികൾ അടക്കമുള്ള സഞ്ചാരികൾ കൂട്ടത്തോടെ ബുക്കിങ് റദ്ദാക്കി. ദാൽ തടാകക്കരയിൽ ആയിരക്കണക്കിനാളുകൾ എത്തേണ്ട സ്ഥാനത്ത് ശിക്കാരി വള്ളങ്ങൾ അനാഥമായി കിടക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്

Post a Comment

0 Comments