സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പുള്ള ജില്ലകളിൽ ഇന്ന് സൈറൺ മുഴങ്ങും. കോഴിക്കോട്, വയനാട് കണ്ണൂർ, കാസർകോട് എന്നീ റെഡ് അലേർട്ടുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് സൈറൺ മുഴങ്ങുക. വൈകുന്നേരം അഞ്ചുമണിക്കാണ് കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറൺ മുഴങ്ങുക. അടിയന്തരസാഹചര്യങ്ങളിൽ ജാഗ്രത പാലിക്കുക എന്നതാണ് സൈറൺ കൊണ്ട് അർത്ഥമാക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകല്ലിൽ കനത്ത ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത.
സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ മഴ കനക്കുന്നു. മലബാർ ജില്ലകളിലാണ് ശക്തമായി മഴ പെയ്യുന്നത്. ഇന്നലേയും നിരവധിയിടങ്ങളിൽ മഴ പെയ്തിരുന്നു. കണ്ണൂരിൽ ഇന്നലെ വൈകീട്ട് മുതൽ തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. കുറുവയിൽ വീടുകൾക്ക് മുകളിലേക്ക് മതിലിടിഞ്ഞ് കേടുപാടുണ്ടായി. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കൊയ്യത്ത് മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു.
അടുത്ത 4-5 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കൻ കർണാടക്കും വടക്കൻ കേരളത്തിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ ഫലമായാണ് ഇപ്പോൾ വടക്കൻ കേരളത്തിൽ ശക്തമായി മഴ പെയ്യുന്നത്. നാളെ മുതൽ ശക്തി കുറയും.
എന്നാൽ 23 ന് ശേഷം വീണ്ടും കാലവർഷം ശക്തമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി നാളെയോടെ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും തുടർന്ന് വടക്കു ദിശയിൽ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാൻ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
0 Comments