കൊല്ലം തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞ സംഭവം; പൂർണമായും മുറിച്ചു മാറ്റാൻ 5 ദിവസമെടുക്കും;മന്ത്രി കെ എൻ ബാലഗോപാൽ

 



തിരുവനന്തപുരം: കൊല്ലം തീരത്ത് കണ്ടെയ്നറുകൾ അടിഞ്ഞ സംഭവത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 41 കണ്ടെയ്നറുകളാണ് കൊല്ലം തീരത്ത് എത്തിയതെന്നും ഇവ പൂർണമായും മാറ്റാൻ അഞ്ച് ദിവസം എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഭൂരിഭാഗവും കാലി കണ്ടെയ്നറുകളാണ്. കണ്ടെയ്നറുകൾ മുറിച്ചാണ് മാറ്റേണ്ടത്. പരിചയ സമ്പന്നരായ കമ്പനിയെയാണ് കണ്ടെയ്നർ നീക്കം ചെയ്യാൻ ചുമതലപ്പെടുത്തിയിട്ടുള്ളത്. മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തിന് പ്രശ്നമുണ്ടോ, മത്സ്യബന്ധനത്തിന് പ്രശ്നമുണ്ടോ എന്നൊന്നും ആശങ്ക വേണ്ട. പ്രശ്നമുണ്ടെങ്കിൽ മത്സ്യങ്ങൾ ചത്തു പൊങ്ങേണ്ടതാണ്. കടൽ മലിനപ്പെടുന്ന അവസ്ഥയില്ല. ആശങ്കപ്പെട്ട പോലെ അപകടകരമായ സാഹചര്യമില്ലെന്നും  നാട്ടിൽ ആശങ്കയുണ്ടാക്കുന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി കെ എൻ ബാലഗോപാൽ കൂട്ടിച്ചേർത്തു. 

ഇതിനിടെ, ചരക്കു കപ്പൽ അപകടത്തെ തുടര്‍ന്ന് തീരപ്രദേശങ്ങളിലെ പലഭാഗത്തും പ്ലാസ്റ്റിക്ക് അടക്കമുള്ള വസ്തുക്കള്‍ തീരത്തടിയുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. സിവിൽ ഡിഫൻസിന്‍റെ സേവനം ഉപയോഗപ്പെടുത്തി പ്ലാസ്റ്റിക് നീക്കം ചെയ്യാനാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചീഫ് സെക്രട്ടറി ഇന്ന് വൈകിട്ട് ഓൺലൈനായി കളക്ടർമാരുടെ യോഗം വിളിച്ചത്. പെട്ടെന്ന് തന്നെ പ്രശ്ന പരിഹാരം ഉണ്ടാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മാലിന്യം നീക്കി തീരദേശങ്ങൾ പൂർവസ്ഥിതിയിലെത്താൻ പെട്ടെന്ന് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Post a Comment

0 Comments