ചാരമായി പാക് ഭീകരകേന്ദ്രങ്ങൾ: ലഷ്കർ നേതാക്കൾ ഉൾപ്പെട 70 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്



ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സേനകള്‍ സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂറി'ല്‍ 70 പാകിസ്താന്‍ ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപ്രതീക്ഷിത ആക്രമണത്തില്‍ 60-ലേറെ ഭീകരര്‍ക്ക് പരിക്കേറ്റതായും വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്താനിലെ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയത്. ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ലഷ്‌കര്‍ നേതാക്കളായ അബ്ദുള്‍ മാലിക്, മുദസ്സിര്‍ എന്നിവരും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷിക്കുന്ന കൊടുംഭീകരരാണ് അബ്ദുള്‍ മാലിക്കും മുദസ്സിറും. ലഷ്‌കര്‍ കേന്ദ്രമായ പാകിസ്താനിലെ മുരിഡ്‌കെയിലെ മര്‍ക്കസ് തൊയ്ബയ്ക്ക് നേരേ നടത്തിയ ഇന്ത്യന്‍ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ 'മര്‍ക്കസ് സുബഹാനള്ളാ', ലഷ്‌കര്‍ ആസ്ഥാനമായ മുരിഡ്‌കെയിലെ 'മര്‍ക്കസ് തൊയ്ബ', ജെയ്‌ഷെ കേന്ദ്രങ്ങളായ തെഹ്‌റ കലാനിലെ സര്‍ജാല്‍, കോട്‌ലിയിലെ 'മര്‍ക്കസ് അബ്ബാസ്', മുസാഫറാബാദിലെ 'സൈദുനാ ബിലാല്‍ ക്യാമ്പ്', ലഷ്‌കര്‍ ക്യാമ്പുകളായ ബര്‍നാലയിലെ 'മര്‍ക്കസ് അഹ്ലെ ഹാദിത്', മുസാഫറാബാദിലെ 'ഷവായ് നള്ളാ ക്യാമ്പ്', ഹിസ്ബുള്‍ മുജാഹിദ്ദീന്‍ താവളമായ സിയാല്‍ക്കോട്ടിലെ 'മെഹ്‌മൂന ജോയ' എന്നിവിടങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം.



Post a Comment

0 Comments