ജമ്മു കശ്മീരില്‍ ആറ് ഭീകരരെ വധിച്ചതായി സുരക്ഷാസേന


ശ്രീനഗർ: 48 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ ആറ് ഭീകരരെ വധിച്ച ഓപ്പറേഷനുകള്‍ വിശദീകരിച്ച് സുരക്ഷാ സേന. ജമ്മു കശ്മീരിലെ ത്രാലിലും ഷോപ്പിയാനിലും അതീവ ദുഷ്‌കരമായ സാഹചര്യങ്ങളെ അതിജീവിച്ചാണ് ഓപ്പറേഷനുകള്‍ പൂര്‍ത്തിയാക്കിയതെന്ന് സുരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു. ഭീകരരെ ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ ശക്തമായി മുന്നോട്ട് കൊണ്ട് പോകുമെന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സേനാവിഭാഗങ്ങള്‍ ഉറപ്പ് നല്‍കി.

പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായി കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി ചേർന്ന് നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി. തിരച്ചിലിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. വനമേഖലയിൽ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്. ഓപ്പറേഷനിൽ മൂന്ന് ഭീകരരെ വധിച്ചു.

നാല്‍പത്തെട്ട് മണിക്കൂറിനുള്ളില്‍ വീണ്ടും അടുത്ത ഓപ്പറേഷന്‍. ഇത്തവണ ത്രാലിലെ നാദേറില്‍ ഗ്രാമത്തിനകത്താണ് ഭീകരര്‍ എത്തിയത്. ഗ്രാമത്തിലെ വീടുകളില്‍ ഒളിച്ചിരുന്നാണ് ഭീകരര്‍ സേനയ്ക്ക് നേരെ വെടിയുതിര്‍ത്തത്. ഗ്രാമവാസികളെ മറയാക്കാനും ഭീകരവാദികൾ ശ്രമിച്ചു. സാധാരണക്കാര്‍ക്ക് അപായമൊന്നും പറ്റാതെ വേണമായിരുന്നു ഭീകരരെ നേരിടേണ്ടത്. അതും വിജയകരമായി പൂര്‍ത്തിയാക്കാന്‍ സേനാംഗങ്ങള്‍ക്ക് കഴിഞ്ഞു. ജര്‍മ്മന്‍ വിനോദ സഞ്ചാരികളെ ആക്രമിച്ച ഷാഹിദ്ദ് കുട്ടെ അടക്കമുള്ള ഭീകരരെയാണ് സൈന്യം വധിച്ചത്. ഇപ്പോഴും വനമേഖലകളിലടക്കം സൈന്യം ഭീകരര്‍ക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Post a Comment

0 Comments