കൊച്ചി: കൊച്ചി പുറംകടലിൽ മുങ്ങിയ കപ്പലിലെ നൂറോളം കണ്ടെയ്നറുകൾ കടലിൽ വീണിട്ടുണ്ടാകാം എന്ന് വിലയിരുത്തൽ. മൂന്ന് കിലോമീറ്റർ വേഗത്തിലാണ് ഇത് കടലിൽ ഒഴുകി നടക്കുന്നത്. കപ്പലിലെ ഇന്ധനമായ എണ്ണയും ചോർന്നെന്നും രണ്ട് കപ്പലുകൾ ഉപയോഗിച്ച് എണ്ണ തടയാൻ നടപടി സ്വീകരിച്ചുവരികയാണെന്നും സർക്കാർ അറിയിച്ചു.
കണ്ടെയ്നറുകൾ എത്താൻ സാധ്യത കൂടുതൽ ആലപ്പുഴ തീരത്താണെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 643 കണ്ടെയ്നറുകളാണ് കപ്പലിലുണ്ടായിരുന്നത്. 13 എണ്ണത്തിലാണ് അപകടകരമായ രാസവസ്തുക്കളുണ്ടായിരുന്നത്. കണ്ടെയ്‌നറുകൾ വീണ്ടെടുക്കാൻ രണ്ടു കപ്പലുകളുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു. മലിനീകരണ നിയന്ത്രണ സംവിധാനമുള്ള ICG സക്ഷം മേഖലയിൽ നിരീക്ഷണം തുടരുന്നു. കപ്പലിലെ നാവികരെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും.
വിഴിഞ്ഞം തുറമുഖത്തുനിന്നു പുറപ്പെട്ട ഫീഡർ ചരക്കുകപ്പൽ കൊച്ചി പുറംകടലിൽ ഇന്നലെയാണ് അപകടത്തിൽപെട്ടത്. എംഎസ്‌സി എൽസ 3 എന്ന കപ്പലാണ് പൂര്‍ണമായും മുങ്ങിയത്. ഇതിനിടെ കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ വീണു. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റിയിരുന്നു. ഇന്നലെ തന്നെ 21 പേരെ രക്ഷപ്പെടുത്തിയിരുന്നു.
ഞായറാഴ്ച രാവിലെയോടെയാണ് കൂടുതല്‍ കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചത്. കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറഞ്ഞിരുന്നു. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. അതേസമയം കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല.
0 Comments