ആക്സിയം 4 ദൗത്യം ജൂൺ 22 നും നടക്കില്ല; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര ഇനിയും വൈകും

 


ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ യാത്രികനായ ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയിൽ വീണ്ടും അനിശ്ചിതത്വം. യാത്ര ഇനിയും വൈകുമെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ജൂൺ 22ന് ഉച്ചയ്ക്ക് 1:12ന് വിക്ഷേപണം നടക്കുമെന്നാണ് അവസാനം അറിയിച്ചിരുന്നത്. എന്നാൽ ആക്സിയം 4 ദൗത്യം ജൂൺ 22നും നടക്കില്ലെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ദൗത്യം ജൂൺ 25ന് നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ‌ഏഴാമത്തെ തവണയാണ് ദൗത്യം മാറ്റിവെയ്ക്കുന്നത്. അതേസമയം ദൗത്യത്തിന് മുന്നോടിയായി ശുഭാംശു ശുക്ലയും സംഘവും ക്വാറൻ്റീനിൽ തുടരുകയാണ്. കൂടാതെ റോക്കറ്റ് വിക്ഷേപണത്തറയിൽ നിന്ന് ഇത് വരെ മാറ്റിയിട്ടുമില്ല.

രാകേഷ് ശർമ്മയ്ക്ക് ശേഷം ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെ തന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം.

സുനിത വില്യംസ് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗൺ പേടകത്തിലാണ് ശുഭാംശു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യൻ മണ്ണിൽ നിന്ന് ഇന്ത്യൻ പേടകത്തിൽ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ പദ്ധതി ഇസ്രൊയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്. ആ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് പേരിൽ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല.

Post a Comment

0 Comments