കണിച്ചാർ : കരിന്തളം - പയ്യമ്പള്ളി 440 കെ വി യുടെ അലൈൻമെന്റ് മാറ്റുന്നത് സംബന്ധിച്ച് സർവ്വേ നടത്താൻ വന്ന ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.കണിച്ചാർ ടൗണിലൂടെ കടന്നുപോകുന്ന ഭാഗത്തെ പുതിയ സർവ്വേ നടത്താനാണ് കെഎസ്ഇബി സംഘം എത്തിയത്.
2016 ൽ സർക്കാർ അംഗീകരിച്ച കേളകം- കണിച്ചാർ പഞ്ചായത്തിൻറെ അതിർത്തിയിലൂടെ അലൈൻമെന്റിലൂടെ തന്നെ ലൈൻ കടന്നു പോകണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
സർക്കാർ അംഗീകരിച്ച അലൈൻമെന്റിൽ കടന്നുപോകുന്ന പ്രദേശത്ത് നാട്ടുകാർ മറ്റൊരു ബദൽ അലൈൻമെന്റ് മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ സാധ്യത പരിശോധിക്കാൻ കലക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥർ കണിച്ചാർ ടൗണിൽ എത്തിയത്. എന്നാൽ ഇത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇത് സംബന്ധിച്ച് യാതൊരു വിവരവും ബന്ധപ്പെട്ടവർ തങ്ങളെ അറിയിച്ചിട്ടില്ല എന്നും കണിച്ചാർ ടൗണിലെ പ്രദേശവാസികൾ പറഞ്ഞു. സർവ്വേ നടത്താൻ അനുവദിക്കില്ല എന്നും നാട്ടുകാർ വ്യക്തമാക്കി.
സർവ്വേ നടത്താൻ നാട്ടുകാർ അനുവദിക്കാത്തതിനാൽ മടങ്ങുകയാണെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ പറഞ്ഞു.
കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ട്രാൻസ്ക്രിഡ് പി ബി അമർനാഥ്, അസിസ്റ്റന്റ് എൻജിനീയർമാരായ പ്രശാന്തൻ എം വി, പാർത്തിബൻ ആർ, സംഗീത് ആർ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്. നാട്ടുകാരായ പോണിച്ചേരി കുഞ്ഞുകൃഷ്ണൻ, സെബാസ്റ്റ്യൻ മാണിക്യത്താഴെ, ജോസ് പുള്ളിക്കുളവിൽ, ലോറൻസ് മുഞ്ഞനാട്ട്, ചാക്കോ തയ്ക്കുന്നേൽ, മത്തായി മൂലെച്ചാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധിച്ചത്.
27 പേരുടെ വീടുകൾ നഷ്ടമാകുമെന്നും ഇവർ പറഞ്ഞു.മാത്രമല്ല ടൗണിലെ വിവിധ വ്യാപാരസ്ഥാപനങ്ങൾക്കും ഇത് ഭീഷണിയാണെന്നും പ്രദേശവാസികൾ പറഞ്ഞു.നേരത്തെ നിശ്ചയിച്ച അലൈൻമെന്റ് മാറ്റുന്നത് ചില രാഷ്ട്രീയ താല്പര്യങ്ങളുടെ ഭാഗമായാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
0 Comments