കൊച്ചി: കളമശ്ശേരിയിൽ വെർച്വൽ അറസ്റ്റിലൂടെ 60 കാരനിൽ നിന്നും 1.05 കോടി രൂപ തട്ടിയെടുത്തു. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി നൽകിയവരുടെ പേരിൽ എറണാകുളം സ്വദേശിയായ 60 കാരന്റെ പേരുണ്ടെന്ന് പറഞ്ഞാണ് ഇയാളിൽ നിന്ന് പണം തട്ടിയത്.
ലഖ്‌നൗവിലെ പൊലീസ് ഇൻസ്പെക്ടറാണെന്ന് പറഞ്ഞായിരുന്നു ഇയാൾ വാട്സ്അപ്പിലൂടെ 60കാരനെ വീഡിയോ കോൾ ചെയ്തത്. ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വിവരങ്ങൾ പാകിസ്താന് ചോർത്തിക്കൊടുക്കാൻ സഹായിച്ച 151 പേരുടെ ലിസ്റ്റിൽ പേരുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി. ഇത് പരിശോധിക്കുന്നതിന് തങ്ങൾ പറയുന്ന ബാങ്ക് അക്കൌണ്ടിലേക്ക് ബാങ്കിലുള്ള മുഴുവൻ തുകയും ട്രാൻസ്ഫർ ചെയ്യണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. തന്നില്ലെങ്കിൽ ജീവന് ഭീഷണി ആകുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തി. ഭീഷണിയിൽ ഭയന്ന എറണാകുളം സ്വദേശി ബാങ്ക് അക്കൗണ്ടിലെ മുഴുവൻ പണവും പറഞ്ഞ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
തുടർന്ന് തനിക്ക് വന്ന ഫോണ്‍ കോളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇദ്ദേഹം ബന്ധുക്കളോടും, സുഹൃത്തുക്കളോടും പറഞ്ഞപ്പോഴാണ് നടന്നത് വെർച്വൽ അറസ്റ്റ് ഭീഷണിയാണെന്ന് അദ്ദേഹത്തിന് മനസിലായത്. തുടർന്ന് കളമശ്ശേരി പോലീസിൽ പരാതി നൽകുകയായിരുന്നു.
0 Comments