ബംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ഭാരതീയ ന്യായ സംഹിതയിലെ 105, 115, 118, 190,132, 125(12), 142, 121 എന്നീ വകുപ്പുകൾ പ്രകാരമാണ് ആർസിബിക്കെതിരെ കേസെടുത്തിരിക്കുന്നത്. 35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്. അതേസമയം പുറത്ത് ആരാധകർ ജീവനായി പിടയുമ്പോള്‍ സ്റ്റേഡിയത്തിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്സിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അപകടത്തിൽ ആർസിബിയും അനുശോചനം രേഖപ്പെടുത്തി. അതേസമയം ബംഗളൂരുവിലെ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു ഐപിഎൽ സംഘാടകരുടെ പ്രതികരണം.
പരിപാടി നടത്താൻ പൊലീസ് അനുമതി ഇല്ലായിരുന്നുവെന്ന് ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞു. വിപുലമായ വിജയാഘോഷത്തിന് സുരക്ഷയൊരുക്കാൻ സമയം വേണമെന്ന പൊലീസ് നിർദേശം സർക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന.
0 Comments