ഇസ്രയേലിനെതിരെ പുതിയ മിസൈൽ ആക്രമണം നടത്തി ഇറാൻ. പ്രാദേശിക ശത്രുക്കൾ തമ്മിലുള്ള നാലാം ദിവസത്തെ തുറന്ന യുദ്ധത്തിൽ കുറഞ്ഞത് മൂന്ന് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അടിയന്തര സേവനങ്ങൾ റിപ്പോർട്ട് ചെയ്തതോടെ, രാജ്യത്തുടനീളം വ്യോമാക്രമണ സൈറണുകൾ മുഴങ്ങി.
തങ്ങളുടെ ആണവ പദ്ധതിക്കും സൈനിക നേതൃത്വത്തിനും നേരെ കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് കൂടുതൽ പ്രതികാരം ചെയ്യാനായി ഏകദേശം 100 മിസൈലുകൾ വിക്ഷേപിച്ചതായി ഇറാൻ പ്രഖ്യാപിച്ചു. ഇറാനിയൻ മിസൈലുകളെ തടഞ്ഞുനിർത്തുന്ന ഇസ്രയേലിന്റെ പ്രതിരോധ സംവിധാനങ്ങളിൽ നിന്നുള്ള ശക്തമായ സ്ഫോടനങ്ങൾ ജൂൺ 16 ന് പുലർച്ചയോടെ ടെൽ അവീവിനെ പിടിച്ചുകുലുക്കി, തീരദേശ നഗരത്തിന് മുകളിലൂടെ ആകാശത്തേക്ക് കറുത്ത പുകപടലങ്ങൾ ഉയർന്നു.
ടെൽ അവീവിനടുത്തുള്ള മധ്യ ഇസ്രായേലി നഗരമായ പെറ്റാ ടിക്വയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇറാനിയൻ മിസൈലുകൾ പതിച്ചു. ഇതിനെത്തുടർന്ന് കോൺക്രീറ്റ് ഭിത്തികൾക്ക് തീപിടിക്കുകയും ജനലുകൾ തകരുകയും നിരവധി അപ്പാർട്ടുമെന്റുകൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
ഈ മിസൈൽ ആക്രമണങ്ങളിൽ രണ്ട് സ്ത്രീകളും 70 വയസ്സുള്ള ഒരു പുരുഷനും കൊല്ലപ്പെട്ടതായി ഇസ്രയേലി മാഗൻ ഡേവിഡ് അഡോം അടിയന്തര സേവനം റിപ്പോർട്ട് ചെയ്തു. ഇതോടെ, ഇറാൻ ആക്രമണം ആരംഭിച്ചതിന് ശേഷമുള്ള ഇസ്രയേലിലെ ആകെ മരണസംഖ്യ 17 ആയി ഉയർന്നു.
വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരെ രക്ഷാപ്രവർത്തകർ ഇപ്പോഴും തിരഞ്ഞുകൊണ്ടിരിക്കുമ്പോൾ, പരിക്കേറ്റ 74 പേരെ പാരാമെഡിക്കുകൾ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ ഗുരുതരാവസ്ഥയിലുള്ള 30 വയസ്സുള്ള ഒരു സ്ത്രീയും ഉൾപ്പെടുന്നുവെന്ന് എംഡിഎ കൂട്ടിച്ചേർത്തു.
0 Comments