നിലമ്പൂര്‍: പി.വി അൻവർ നിലമ്പൂര്‍ മണ്ഡലത്തിലെ ജനങ്ങളെയും ഇടതുപക്ഷത്തെയും വഞ്ചിച്ചയാളാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.വി ജയരാജന്‍. തൃണമൂല്‍ കോണ്‍ഗ്രസിന് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിപ്പോയതെന്നും ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ വി.വി പ്രകാശിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചു. അതിലുണ്ടായ മനഃപ്രയാസമാണ് പ്രകാശന്റെ മരണത്തിന് കാരണമായതെന്നും ജയരാജന്‍ പറഞ്ഞു.
വഞ്ചനയ്‌ക്കെതിരെ ബാലറ്റിലൂടെ മറുപടി കൊടുത്ത പാരമ്പര്യമാണ് നിലമ്പൂരിനുള്ളതെന്നും ജയരാജന്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് ഈ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ദേശീയപാര്‍ട്ടിയാണ് എന്ന ലെറ്ററുണ്ടല്ലോ, ഓതറൈസേഷന്‍ ലെറ്ററാണ് അത്. അത് ഇവിടെ കൊടുക്കണ്ടേ?. ഒരു നോമിനേഷന്‍ പോലും പൂരിപ്പിക്കാന്‍ കഴിയാത്ത തൃണമൂല്‍, എങ്ങനെയാണ് അൻവറിനെ സ്വീകരിക്കാന്‍ പോകുന്നത്. അന്‍വര്‍ ആദ്യം എല്‍ഡിഎഫ് വിട്ടു, അത് വഞ്ചിച്ചിട്ടാണ്. യുഡിഎഫില്‍ പോകാന്‍ നോക്കി. കാലുപിടിച്ചു, അദ്ദേഹം തന്നെ പറഞ്ഞതാണ്, ജയരാജന്‍ പറഞ്ഞു.
വി.വി പ്രകാശിന്റെ മരണത്തിന് കാരണം അദ്ദേഹത്തെ പാര്‍ട്ടിയിലെ തന്നെ ഒരു കൂട്ടര്‍ തോല്‍പിക്കാന്‍ ശ്രമിച്ചതിന്റെ മനഃപ്രയാസമാണെന്നും ജയരാജന്‍ പറഞ്ഞു. പ്രകാശന്റെ മകളുടെ ഒരു ഫെയ്‌സ്ബുക്ക് കുറിപ്പുണ്ടായിരുന്നു. അച്ഛന്റെ ഓര്‍മകള്‍ നിലമ്പൂരുകാരുടെ മനസ്സില്‍ എരിയുന്നുണ്ടായിരിക്കും- എന്ന്. തിരഞ്ഞെടുപ്പ് ഫലം വരുംമുന്‍പ് അദ്ദേഹം മരിക്കാന്‍ ഇടയായത് യഥാര്‍ഥത്തില്‍ ടെന്‍ഷന്‍ കൊണ്ടാണ്. അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ ആര്യാടന്‍ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസുകാര്‍ പരിശ്രമിച്ചെന്ന ആക്ഷേപം നാട്ടില്‍ അങ്ങാടിപ്പാട്ടാണ്. ആ ടെന്‍ഷന്‍ ആണ് പെട്ടെന്നുള്ള മരണത്തിന് ഇടയാക്കിയത്. അത് ആ മകളുടെ മനസ്സില്‍ സൃഷ്ടിച്ച പ്രതികരണമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവന്നത്. അതുകൊണ്ട് പ്രകാശിനെ തോല്‍പിക്കാന്‍ പരിശ്രമിച്ച ആളെ തോല്‍പിക്കുക എന്നത് കോണ്‍ഗ്രസുകാരുടെ ഉത്തരവാദിത്വമാണ്, ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പില്‍ എം. സ്വരാജ് ജയിക്കുമെന്നും നിലമ്പൂരില്‍ എല്‍ഡിഎഫ് വികസനത്തുടര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമെന്നും ജയരാജന്‍ പറഞ്ഞു.
0 Comments