ദില്ലി: കേന്ദ്രസർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ ധനസഹായം നിഷേധിക്കുന്നതിനെതിരെ കേരളം നിയമപോരാട്ടത്തിലേക്ക്. പദ്ധതിയിൽ ചേരില്ലെന്നും കോടതിയെ സമീപിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. ഇന്ന് വിദ്യാർത്ഥി സംഘടനകളുമായി തിരുവനന്തപുരത്ത് നടത്തിയ ചർച്ചയിൽ നിന്ന് ബിജെപിയുടെ വിദ്യാർത്ഥി സംഘടനയായ എബിവിപി നേതാക്കൾ ഇറങ്ങിപ്പോയി. എസ്എഫ്ഐയും കെഎസ്‌യുവും എംഎസ്എഫും അടക്കമുള്ള സംഘടനകൾ സംസ്ഥാന സർക്കാരിൻ്റെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
പിഎം ശ്രീയിൽ ചേരേണ്ട എന്നാണ് എബിവിപി ഒഴികെയുള്ള എല്ലാ സംഘടനയുടേയും നിലപാടെന്ന് യോഗ ശേഷം തീരുമാനം വിശദീകരിച്ച വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ കേരളം പങ്കുചേരില്ല. കേരളത്തിന് അർഹമായ ഫണ്ട് തടഞ്ഞുവെച്ചിരിക്കുകയാണ്. സമരം പ്രഖ്യാപിച്ചിട്ട് സമരം ചെയ്തോളാൻ എബിവിപിക്കാരോട് പറഞ്ഞിട്ടുണ്ട്. നാലോ അഞ്ചോ പേര് ചെടിമറവിൽ നിന്ന് ചാടിവീണ് അപകടം ഉണ്ടാക്കരുതെന്നും അവരോട് ഉപദേശിച്ചു. കേന്ദ്രം ഫണ്ട് തടഞ്ഞാൽ പ്രയാസമാകും. അടിയന്തരാവസ്ഥയും കുട്ടികളെ പഠിപ്പിക്കണം എന്ന് ഗവർണർ പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പി എം ശ്രീ ക്കെതിരെ കോടതിയെ സമീപിക്കും. 1444.44 കോടി രൂപ കേന്ദ്ര ഫണ്ട് കിട്ടാനുണ്ട്. ഇതിൽ പിഎം ശ്രീ ഫണ്ട് ഒഴിവാക്കിയുള്ള തുക കേന്ദ്രം നൽകണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ 1200 കോടി രൂപയ്ക്ക് അടുത്ത് സംസ്ഥാനത്തിന് കിട്ടാനുണ്ട്. ഫണ്ട് തരില്ലെന്നാണ് കേന്ദ്രം പറയുന്നത്. രേഖാമൂലം ഇത് അറിയിക്കണം എന്നാവശ്യപ്പെട്ടു. പക്ഷേ എഴുതി തരില്ല എന്നാണ് കേന്ദ്രമന്ത്രി പറഞ്ഞതെന്നും മന്ത്രി ആരോപിച്ചു

0 Comments