ബംഗളൂരു: റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ( ആര്‍സിബി) ഐപിഎല്‍ വിജയാഘോഷ പരിപാടി നടത്താൻ പൊലീസ് അനുമതി ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്. തിക്കിലും തിരക്കിലും പെട്ട് 11പേരാണ് മരിച്ചത്.
ഡിജിപിയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. വിപുലമായ വിജയാഘോഷത്തിന് സുരക്ഷയൊരുക്കാൻ സമയം വേണമെന്ന പൊലീസ് നിർദേശം സർക്കാർ അവഗണിച്ചെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന
35,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് മൂന്നുലക്ഷത്തിലധികം ആളുകളാണ് എത്തിയത്. അതേസമയം പുറത്ത് ആരാധകർ ജീവനായി പിടയുമ്പോള്‍ സ്റ്റേഡിയത്തിൽ വിജയാഘോഷം നടത്തിയ റോയൽ ചാലഞ്ചേഴ്സിനെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും രാജിവെക്കണമെന്നാവശ്യപ്പെട്ട് കർണാടകയിൽ പ്രതിപക്ഷവും രംഗത്തെത്തി.
ഇതിനിടെ കർണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച മജിസ്റ്റീരിയൽ അന്വേഷണം ആരംഭിച്ചു. ദുരന്തം ഉണ്ടായത് എങ്ങനെ എന്നതിലാണ് മജിസ്ട്രേറ്റ് തല അന്വേഷണം. 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് നിര്‍ദേശം. ഉത്തരവാദികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ ഭരണകൂടത്തിൽ നിന്ന് വിശദീകരണം തേടുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു.
മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം നൽകുമെന്നും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അപകടത്തിൽ ആർസിബിയും അനുശോചനം രേഖപ്പെടുത്തി. അതേസമയം ബംഗളൂരുവിലെ ആഘോഷം ആര് സംഘടിപ്പിച്ചതാണെന്ന് അറിയില്ലെന്നായിരുന്നു ഐപിഎൽ സംഘാടകരുടെ പ്രതികരണം.
0 Comments