കോഴിക്കോട് പെൺവാണിഭം; രണ്ട് പൊലീസുകാർക്ക് പങ്കുള്ളതായി കണ്ടെത്തി

  


കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഭവത്തിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ അറസ്റ്റിലായ ഒരു പ്രതിയുമായി ബന്ധപ്പെട്ട രണ്ട് പൊലീസുകാർക്കെതിരെയുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇന്ന് സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറും. ആരോപണ വിധേയരായ പൊലീസുകാരുടെ ബാങ്ക് രേഖകൾ, മൊബൈൽ ഫോൺ നമ്പറുകൾ എന്നിവ പൊലീസ് പരിശോധിച്ചപ്പോൾ ഇവരുടെ അക്കൗണ്ടുകളിൽ പ്രതിദിനം പണം എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്.

ഇത് വിശദമായി പരിശോധിക്കണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ഈ പൊലീസുകാർ അനാശാസ്യ കേന്ദ്രത്തിൽ പലപ്പോഴായി എത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. രണ്ട് പേരും ഇന്നലെയും ഡ്യൂട്ടിക്കെത്തി. 2022 മുതൽ നടത്തിപ്പുകാരിയുമായി ഈ പൊലീസുകാർക്ക് ബന്ധമുള്ളതായാണ് കണ്ടെത്തൽ. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ അന്ന് നോട്ടിസ് നൽകി വിട്ടയച്ച യുവതിയുമായി പൊലീസുകാരൻ ബന്ധം സ്ഥാപിക്കുകയായിരുന്നു. ആ ബന്ധമാണ് ഇവിടെയും തുടർന്നത്.

അനാശാസ്യ കേന്ദ്രത്തിനെതിരെ ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ പൊലീസുകാർക്ക് ബന്ധം ഉള്ളതായി സൂചന ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മിന്നൽ പരിശോധന. ആരോപണ വിധേയരായ പൊലീസുകാരിൽ നടത്തിപ്പുകാരുമായി കൂടുതൽ ബന്ധം സ്ഥാപിച്ച പൊലീസുകാരൻ പൊലീസ് സംഘടനയുടെ സജീവ പ്രവർത്തകനെന്ന് പ്രചരിപ്പിച്ച്‌ സ്വാധീനം ചെലുത്തിയാണ് ക്രമസമാധാന ചുമതലയില്ലാത്ത വിഭാഗത്തിലേക്ക് മാറിയതെന്ന് സേനാംഗങ്ങളിൽ ആരോപണമുണ്ട്. ഇയാൾക്ക് മറ്റാരുടെയെങ്കിലും പിന്തുണ ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. പിടിയിലായ സംഘവുമായി ബന്ധപ്പെട്ട് ചിലർ നഗരത്തിൽ ഭൂമി ഇടപാടുകൾ നടത്തിയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

Post a Comment

0 Comments