ഒറ്റപ്പാലം: ഒറ്റപ്പാലം സുബാത്തുല്‍ ഇസ്ലാം ജുമാമസ്ജിദില്‍ നിന്ന് ആറുലക്ഷം രൂപ മോഷ്ടിച്ച പ്രതി പിടിയില്‍. കാഞ്ഞിരക്കടവ് കാളംതൊടിയില്‍ അബൂബക്കറിനെയാണ് (28) ഒറ്റപ്പാലം പോലീസ് മണ്ണാര്‍ക്കാട്ട് നിന്ന് ഞായറാഴ്ച രാത്രിയോടെ പിടികൂടിയത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം നടന്നത്.
വിവാഹ രജിസ്‌ട്രേഷന്‍ നടപടികള്‍ പരിശോധിക്കാനെന്ന നിലയ്ക്ക് അബൂബക്കര്‍ നേരത്തെ പള്ളിയില്‍ പോയിരുന്നതായി പോലീസ് പറയുന്നു. വലിയ പെരുന്നാളിന് ബലികര്‍മത്തിനുവേണ്ടി മഹല്ല് നിവാസികളില്‍ നിന്ന് പണം സ്വരൂപിച്ചത് മനസ്സിലാക്കിയാണ് മോഷണം നടത്തിയത്. ക്യാമറാദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
അതേസമയം പള്ളിയുടെ ഓഫീസിലെ വാതില്‍പ്പൂട്ട് തകര്‍ത്ത് അലമാര കുത്തിത്തുറന്നാണ് പണം കവര്‍ന്നിരുന്നത്. മോഷണം നടന്ന ഓഫീസിലെ നിരീക്ഷണ ക്യാമറയുടെ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പള്ളിയിലെ മറ്റുഭാഗങ്ങളില്‍ സ്ഥാപിച്ച ക്യാമറകളിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. സംഭവത്തിൽ പോലീസും വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എ. അജീഷിന്റെ നേതൃത്വത്തില്‍ എസ്‌ഐ എം. സുനിലും സംഘവുമാണ് അന്വേഷണം നടത്തിയത്.
0 Comments