കേളകം : കൊട്ടിയൂർ ഗതാഗതക്കുരുക്കിൽ ആംബുലൻസ് കുടുങ്ങി ആസ്പത്രിയിൽ എത്തിക്കാനാവാതെ കുഞ്ഞ് മരിച്ചത് സർക്കാർ വരുത്തിവെച്ച മരണമാണെന്ന് യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി. വൈശാഖ മഹോത്സവ കാലത്ത് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ഭക്തജനങ്ങൾ ഒഴുകിയെത്തുന്ന കൊട്ടിയൂരിൽ മതിയായ ഗതാഗത സംവിധാന ഏർപ്പെടുത്തുന്നതിൽ അധികാരികൾ പൂർണ്ണ പരാജയമാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി.
കൊട്ടിയൂരിലെ ഗതാഗത തടസ്സം ഒഴുവാക്കുവാൻ വൺവേ സംവിധാനം പ്രാവർത്തികമാക്കുക, ബസ്സുകൾ പോലെ വലിയ വാഹനങ്ങള തിരക്ക് അനുസരിച്ച് നെടുംപോയിൽ,പേരാവൂർ,കേളകം എന്നിവിടങ്ങളിൽ പാർക്ക് ചെയ്ത് കൊട്ടിയൂരിലേക്ക് ഷട്ടിൽ കെ.എസ്.ആർ.ടി.സി സർവീസ് ഏർപ്പെടുത്തുക എന്നീ നിർദ്ദേശങ്ങൾ യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റി ജില്ല കളക്ടർക്ക് സമർപ്പിച്ചു.
ഇതിന് പുറമെ പേരാവൂർ മുതൽ കൊട്ടിയൂർ വരെ ശക്തമായി ഗതാഗത തിരക്ക് ഉണ്ടാകും എന്നറിഞ്ഞിട്ടും ജലജീവൻ പദ്ധതിക്ക് വേണ്ടിയും മറ്റും റോഡിൻ്റെ അരികിൽ കുഴിച്ചിട്ടിരിക്കുന്ന കുഴികളും പൊതുജനത്തിൻ്റെ ജീവന് പുല്ലുവില കൽപ്പിക്കുന്ന പൊതുമരാമത്ത് വകുപ്പിൻ്റെ ധാർഷ്ട്യത്തിൻ്റെ തെളിവാണ് എന്നും യൂത്ത് കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് നിധിൻ നടുവനാട്, ജില്ല ജനറൽ സെക്രട്ടറിമാരായ വിപിൻ ജോസഫ് , ജിബിൻ ജെയ്സൺ, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ അബ്ദുൾ റഷീദ്, നിവിൽ മാനുവൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
0 Comments