പ്രസിഡന്റ് ജാവിയർ മിലിയെ കാണാനും അദ്ദേഹവുമായി വിശദമായ ചർച്ചകൾ നടത്താനും കാത്തിരിക്കുന്നു; നരേന്ദ്ര മോദി

 

ബ്യൂണസ് അയേഴ്‌സ്: രണ്ട് ദിവസത്തെ സന്ദർശനത്തിനായി അർജെന്റീനയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അർജെന്റീനയിലെത്തിയ മോദിക്ക് എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആചാരപരമായ സ്വീകരണമാണ് നൽകിയത് .

“അർജന്റീനയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഉഭയകക്ഷി സന്ദർശനത്തിനായി ബ്യൂണസ് അയേഴ്‌സിൽ എത്തി. പ്രസിഡന്റ് ജാവിയർ മിലിയെ കാണാനും അദ്ദേഹവുമായി വിശദമായ ചർച്ചകൾ നടത്താനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്,” മോദി എക്‌സിൽ കുറിച്ചു. പ്രധാനമന്ത്രി എന്ന നിലയിൽ മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. 2018 ൽ ജി 20 ഉച്ചകോടിക്കായി അദ്ദേഹം അവിടെ സന്ദർശിച്ചിരുന്നു. കൂടതെ പ്രധാനമന്ത്രിയുടെ അഞ്ച് രാഷ്ട്ര സന്ദർശനത്തിലെ മൂന്നാമത്തെ രാജ്യമാണ് അർജന്റീന.

ഈ സന്ദർശനത്തിൽ പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് മിലേയുമായി മോദി വിപുലമായ ചർച്ചകൾ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം അർജന്റീനയിൽ എത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള ആറ് കരാറുകളിൽ ഒപ്പുവച്ചു. കരീബിയൻ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവായി പ്രധാനമന്ത്രിക്ക് ‘ദി ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ’ ബഹുമതിയും ലഭിച്ചു.


Post a Comment

0 Comments