തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസം കൂടി നിലവിലെ മഴ തുടരും. പശ്ചിമ ബംഗാൾ – ഒഡിഷക്ക് മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. അറബികടലിൽ ഗുജറാത്ത് മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തിയും നില നിൽക്കുന്നുണ്ട്. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാത ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ മധ്യ ജില്ലകളിൽ അടുത്ത മൂന്ന് ദിവസം കൂടി നിലവിലെ മഴയും കാറ്റും തുടരും.
അതേസമയം ഇന്നും ഒൻപതാം തീയിതിയുമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത. ഈ ദിവസങ്ങളിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
0 Comments