ഓണം പ്രമാണിച്ച് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കുന്നവർക്കു സർക്കാർ വലിയ ആശ്വാസം നൽകി. ഒരുമാസത്തെ പെൻഷനോടൊപ്പം കുടിശ്ശികയും അനുവദിച്ച സർക്കാർ ഉത്തരവ് പ്രകാരം പെൻഷൻക്കാർക്ക് 3,200 രൂപ വീതം ഓണത്തിന് മുൻപ് ലഭ്യമാകും. ഇതിനായി 1,478 കോടി രൂപ മാറ്റി വച്ചിട്ടുണ്ട്. വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും.ഇതിനൊപ്പം, വിപണി ഇടപെടലിന്റെ ഭാഗമായി എല്ലാ റേഷൻ കാർഡ് ഉടമകൾക്കും (BPL–APL വ്യത്യാസമില്ലാതെ) 20 കിലോ അരി 25 രൂപ നിരക്കിൽ നൽകും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ വഴിയും ഇത്തവണ സബ്സിഡി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 4 വരെ നടത്തും. അന്ത്യോദയ, അന്നയോജന കാർഡുകാർക്ക് സൗജന്യമായി ലഭിക്കുന്ന കിറ്റിൽ 15 ഇനം സാധനങ്ങൾ ഉണ്ടായിരിക്കും. ഇതിൽ പഞ്ചസാര (1 കിലോ), വെളിച്ചെണ്ണ (½ ലിറ്റർ), പരിപ്പുകൾ, പായസം മിക്സ്, ശബരി ബ്രാൻഡിന്റെ മുളക്, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, നെയ്യ്, ചായപ്പൊടി, ഉപ്പ് (1 കിലോ) തുടങ്ങി കുടുംബങ്ങൾക്കാവശ്യമായ ഉത്പന്നങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ കിറ്റ് തുണിസഞ്ചിയിലായിരിക്കും ലഭിക്കുക.ഓണച്ചന്ത ഓഗസ്റ്റ് 25 മുതൽ തുടങ്ങും. വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്നും 25 മുതൽ വിലയിൽ ഇനിയും കുറവ് പ്രതീക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
0 Comments