ബലാത്സംഗ കേസ്; വേടന്റെ വീട്ടില്‍ പൊലീസ് പരിശോധന

 


ബലാത്സംഗ കേസില്‍ റാപ്പര്‍ വേടന്റെ വീട്ടില്‍ തൃക്കാക്കര പൊലീസ് പരിശോധന നടത്തി. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അന്വേഷണം പ്രാരംഭഘട്ടത്തില്‍ ആയതിനാല്‍ വേടന്റെ മുന്‍കൂര്‍ ജാമ്യപേക്ഷയെ പൊലീസ് ഹൈക്കോടതിയില്‍ എതിര്‍ക്കും.

വേടന്‍ മുന്‍കൂര്‍ ജാമ്യപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തില്‍ ചോദ്യം ചെയ്യല്‍ വൈകും. മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഈ മാസം 18ന് പരിഗണിക്കും. 2021 മുതല്‍ 2023 വരെ കോഴിക്കോടും കൊച്ചിയിലും വച്ച് വേടന്‍ യുവതിയെ പീഡിപ്പിച്ചു എന്നാണ് പരാതി. യുവതി നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം ആകും മറ്റ് നടപടികള്‍ സ്വീകരിക്കുക.

പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കുന്നതിനൊപ്പം സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തും. തുടര്‍ന്നാകും വേടനെ വിളിപ്പിക്കുകയും അറസ്റ്റടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുക. വേടന്‍ ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് അറിയിക്കും.

യുവ ഡോക്ടറെ വേടന്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് കോഴിക്കോട്ടെ ഫ്ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് ഡോക്ടറുടെ മൊഴി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പലയിടത്തും വെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി മൊഴി നല്‍കി. 2023ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. മാനസികമായി ബുദ്ധിമുട്ടിലായതോടെ ചികിത്സ തേടിയെന്നും യുവതി പരാതിയില്‍ പറയുന്നു. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.

Post a Comment

0 Comments