ഇടുക്കി: എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി വഴിവിട്ട് സഹായിക്കുന്നു എന്നതിന്റെ തെളിവാണ് കോടതി പരാമർശമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രി എല്ലാ കൊള്ളരുതായ്മയും അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചു. അതിനാലാണ് ഇപ്പോഴും മുഖ്യമന്ത്രി സംരക്ഷണം ഒരുക്കുന്നത്. കെ.എം മണിക്കെതിരെ കോടതിയുടെ പരോക്ഷ പരാമർശത്തിൽ കാണിച്ച ധാർമികത ഇപ്പോഴും പിണറായി വിജയന് ഉണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
സ്വജന പക്ഷപാതിത്വമാണ് നടത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തിയെന്നും കോടതി നേരിട്ടാണ് പറഞ്ഞിരിക്കുന്നതെന്നും സതീശൻ പറഞ്ഞു. അജിത് കുമാർ ആർഎസ്എസുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പറഞ്ഞുവിട്ട ആളാണെന്നും പൂരം കലക്കി സുരേഷ് ഗോപിയെ ജയിപ്പിക്കാൻ മുഖ്യമന്ത്രിക്ക് കൂട്ടുനിന്ന ആളാണെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദുരുദ്വേഷങ്ങൾക്ക് മുഴുവൻ കുട പിടിച്ചു കൊടുത്ത ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ വേണ്ടി വഴിവെട്ടിയ നടപടിയാണ് അവിടെ ചെയ്തതെന്നും സതീശൻ പറഞ്ഞു.
0 Comments