കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് പരോൾ അനുവദിച്ച് സർക്കാർ. ഒരു മാസത്തേക്കാണ് പരോൾ അനുവദിച്ചിരിക്കുന്നത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്ന നിർദേശത്തിലാണ് പരോൾ അനുവദിച്ചത്. വളരെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസുകാരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്.
ഈ വർഷം ജനുവരിയിൽ കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെടുകയായിരുന്നു. ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും പ്രതികൾ, പറഞ്ഞിരുന്നു. ഇത് വിചാരണക്കോടതി അംഗീകരിച്ച സാഹചര്യത്തിലായിരുന്നു പ്രതികളുടെ ജയിൽ മാറ്റം.
0 Comments