കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാറിന് ശമ്പളം നൽകരുതെന്ന വിസിയുടെ ഉത്തരവ് നടപ്പിലായി. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നൽകിയില്ല. സസ്പെൻഷനിലായ ഉദ്യോഗസ്ഥന് എന്നാണ് വിസിയുടെ നിലപാട്. രണ്ട് ശമ്പള പട്ടികയിലും അദ്ദേഹത്തെ ഉൾപ്പെടുത്തിയില്ല. കോടതി വിധിക്ക് ശേഷം തുടർനടപടിയെന്ന് സിൻഡിക്കേറ്റ് കുറ്റപ്പെടുത്തി.
രജിസ്ട്രാർ കെ.എസ്. അനിൽകുമാറിന്റെ ശമ്പളം തടയാൻ ഫൈനാൻസ് ഓഫീസർക്ക് വിസി നിർദേശം നൽകിയിരുന്നു. സർക്കാർ കാര്യങ്ങൾ ഒത്തുതീർക്കാൻ ശ്രമിക്കുമ്പോഴാണ് വിസി വിട്ടുവീഴ്ച കൂടാതെ ഈ നടപടി സ്വീകരിച്ചത്.നേരത്തെ രജിസ്ട്രാറിന്റെ ഓഫീസ് അടയ്ക്കാനും കാർ ഗാരേജിൽ ഇടാനും വിസി ഉത്തരവിട്ടിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് നടപ്പാക്കിയിരുന്നില്ല.
സെനറ്റ് ഹാളിൽ നടന്ന സ്വകാര്യ ചടങ്ങിലെ പ്രശ്നങ്ങളാണ് വിസിയും രജിസ്ട്രാറും തമ്മിലുള്ള പ്രശ്നങ്ങൾക്ക് തുടക്കം. കഴിഞ്ഞ ജൂലൈ രണ്ടിനാണ് വിസി രജിസ്ട്രാറെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്. എന്നാൽ ജൂലൈ ആറിന് സിൻഡിക്കേറ്റ് അംഗങ്ങൾ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിക്കുകയും രജിസ്ട്രാറുടെ ചുമതല വീണ്ടും ഏറ്റെടുത്തതായി യൂണിവേഴ്സിറ്റി ഉത്തരവ് ഇറക്കുകയായിരുന്നു. എന്നാൽ അനിൽകുമാറിന്റെ സസ്പെൻഷൻ പിൻവലിച്ച സിൻഡിക്കേറ്റ് നടപടി വിസി അംഗീകരിച്ചിരുന്നില്ല. അനിൽകുമാറിന് പകരം മിനി കാപ്പന് താത്കാലിക ചുമതലയും നൽകിയിരുന്നു. അനിൽകുമാർ നൽകിയ ഫയലുകളെല്ലാം വിസി മടക്കുകയും ചെയ്തിരുന്നു.
അതേസമയം വിസി-രജിസ്ട്രാർ തർക്കത്തിൽ ഹൈക്കോടതി ഇടപ്പെട്ടിരുന്നു. രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ സിൻഡിക്കേറ്റിനാണ് അധികാരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. രജിസ്ട്രാറുടെ പ്രവർത്തനം വി സി തടസപ്പെടുത്തു എന്ന് ചൂണ്ടികാണിച്ച് കെ എസ് അനിൽകുമാർ വിസി മോഹനൻ കുന്നുമ്മലിനെതിരെ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.
0 Comments