ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്ക് നൽകിയ Z കാറ്റഗറി സുരക്ഷ പിൻവലിച്ച് കേന്ദ്ര സർക്കാർ. ഡൽഹി പൊലീസ് മുഖ്യമന്ത്രിക്ക് മതിയായ സുരക്ഷ നല്കുന്നുണ്ടെന്ന വിലയിരുത്തലിലാണ് സുരക്ഷ പിൻവലിച്ചത്. രേഖ ഗുപ്ത ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കവെ സിവിൽ ലൈൻസ് വസതിയിൽ വെച്ച് ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ആഭ്യന്തര മന്ത്രാലയം സിആർപിഎഫ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയായിരുന്നു ഗുജറാത്ത് രാജ്കോട്ട് സ്വദേശി രാജേഷ് സക്രിയ എന്നയാൾ മുഖ്യമന്ത്രിക്ക് നേരെ അസഭ്യം പറഞ്ഞുകൊണ്ട് ഭാരമുള്ള വസ്തു എടുത്തെറിഞ്ഞത്. മുഖ്യമന്ത്രിയുടെ വസതിയിൽ ആഴ്ചതോറും നടക്കാറുള്ള ജനസമ്പർക്ക പരിപാടിയിൽ പരാതി നൽകാനെന്ന വ്യാജേനയാണ് ഇയാൾ എത്തിയിരുന്നത്. മുഖ്യമന്ത്രി പരാതി കേൾക്കുന്നതിനിടെ, ഇയാൾ മുന്നോട്ടുവന്ന് പേപ്പർ നൽകുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖത്തടിച്ചതും മുടിയിൽ വലിച്ചതും. ആക്രമണത്തിൽ തലക്ക് നേരിയ പരുക്കേറ്റ രേഖയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിയെ കീഴ്പ്പെടുത്തി ഡൽഹി പൊലീസിന് കൈമാറിയിരുന്നു. തെരുവുനായ് വിഷയത്തിൽ അടുത്തിടെ സുപ്രീംകോടതി വിധി മൃഗസ്നേഹിയായ പ്രതിയെ അസ്വസ്ഥനാക്കിയിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.
0 Comments