പട്ന: ബിഹാർ രാഷ്ട്രീയത്തിൽ റെക്കോർഡ് സൃഷ്ടിച്ച് നിതീഷ് കുമാർ പത്താം തവണയും സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേറ്റു. പട്‌നയിലെ ഗാന്ധി മൈതാനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി മുഖ്യമന്ത്രിമാർ തുടങ്ങി പ്രമുഖ നേതാക്കൾ സാക്ഷ്യം വഹിച്ചു.
കഴിഞ്ഞ ദിവസം ചേർന്ന എൻ.ഡി.എ സംയുക്ത നിയമസഭാ കക്ഷി യോഗമാണ് നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്. ബി.ജെ.പി നിയമസഭാ കക്ഷി നേതാവായി സമ്രാട്ട് ചൗധരിയെയും ഉപനേതാവായി വിജയ് സിൻഹയെയും തിരഞ്ഞെടുത്തു. ഇരുവരും ഉപമുഖ്യമന്ത്രിമാരായി തുടരും.
എൻ.ഡി.എയുടെ ചരിത്ര വിജയം
ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യത്തിന് ചരിത്ര വിജയമാണ് ബിഹാറിൽ നേടാനായത്. 243 അംഗ നിയമസഭയിൽ 202 സീറ്റും നേടിയാണ് സഖ്യം അധികാരത്തിൽ വന്നത്. അതേസമയം, ഇന്ത്യ സഖ്യത്തിന് 35 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻ.ഡി.എ. സഖ്യത്തിൽ 89 സീറ്റുമായി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റകക്ഷിയായി.

0 Comments