'10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പിൽ താത്കാലിക ജോലി'; കടുവ ആക്രമണത്തിൽ മരിച്ച കൂമൻ്റെ കുടുംബത്തിനുള്ള സഹായം പ്രഖ്യാപിച്ചു

 



വയനാട്: വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ കടുവാക്രമണത്തിൽ മരിച്ച കൂമൻ മാരൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വയനാട് വന്യജീവി സങ്കേതം അസിസ്റ്റൻറ് കൺസർവേറ്റർ എം. ജോഷിൽ. ആറ് ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ആദിവാസികൾക്കുള്ള ഗ്രൂപ്പ് ഇൻഷുറൻസ് തുകയും ലഭ്യമാക്കും. മകന് വനം വകുപ്പിൽ താത്ക്കാലിക ജോലി നൽകും. ഏത് കടുവയാണ് ആക്രമിച്ചതെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് ക്യാമറ ട്രാപ്പുകൾ സ്ഥാപിക്കും. കൂടുവെച്ച് പിടികൂടുന്നതടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമെന്നും ജോഷിൽ പറഞ്ഞു.

കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ആണ് കടുവയുടെ ആക്രമണം ഉണ്ടായത്. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ ( 65) ആണ് മരിച്ചത്. പുഴയോരത്തുനിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. വനത്തോട് ചേർന്നു കിടക്കുന്ന പ്രദേശത്ത് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് അപകടം. കബനിയിലേക്ക് ഒഴുകിപോകുന്ന കന്നാരം പുഴയുടെ അരികിലാണ് സംഭവം. കടുവയുടെ പ്രജനന സമയമാണിത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് പുറപ്പെട്ടു. മൂന്ന് ദിവസം മുമ്പ് പച്ചിലക്കാട് നിന്ന് കടുവയെ കണ്ടെത്തുകയും കാട് കയറ്റുകയും ചെയ്തിരുന്നു.

Post a Comment

0 Comments