'ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം ഹീനരാഷ്ട്രീയം, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ് നടന്നത്'; മുഖ്യമന്ത്രി

 

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കണ്ണൂരിൽ ഉണ്ടായ കെഎസ്‌യു ആക്രമണം കോൺഗ്രസിന്‍റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല, ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാൻ കഴിയുക. തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകർക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോൺഗ്രസ് നേതൃത്വം കരുതരുത്. ഇതിന്‍റെ ഉത്തരവാദിത്തം കോൺഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീർത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്‌യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രിയെ സമരക്കാര്‍ കയ്യേറ്റം ചെയ്തെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പ്രതികരിച്ചു. പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ മന്ത്രിയെ കയ്യേറ്റം ചെയ്തത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ആരോഗ്യമന്ത്രിക്ക് നേരെയുള്ള ആക്രമണം ജനാധിപത്യ ഭൂഷണമല്ലെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ പ്രതികരിച്ചു. കോൺഗ്രസിന്റെ അറിവോടുകൂടിയുള്ള ആക്രമണമാണ് നടന്നതെന്നും ഇത്തരം സമരങ്ങൾ കൊണ്ടൊന്നും എൽഡിഎഫ് സർക്കാരിന്റെ ജനപിന്തുണയിൽ ഇടിവ് വരില്ലെന്നും മന്ത്രി പറയുന്നു. സർക്കാരിന്റെ ജനപക്ഷ, ജനക്ഷേമ നിലപാടുകൾക്ക് പിന്തുണയേറുന്നത് കൊണ്ടാണ് കോൺഗ്രസ് ഇത്തരം അക്രമ സമരങ്ങളിലേയ്ക്ക് തിരിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Post a Comment

0 Comments