'മന്ത്രിയെ ആക്രമിക്കുന്നത് ദൃശ്യങ്ങളിലെവിടെയും ഇല്ല, കെഎസ്‍യുകാർക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും'; വി.ഡി സതീശൻ

 



ആലപ്പുഴ: കെഎസ്‍യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 'മന്ത്രിയുടെ അടുത്ത് പോലും പ്രവർത്തകർ എത്തിയിട്ടില്ല. നാലോ അഞ്ചോ പ്രവർത്തകർ മാത്രമാണ് മന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. 35 ഓളം പൊലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. കെഎസ്‍യു പ്രവർത്തകരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. എല്ലാ വാര്‍ത്താമാധ്യമങ്ങളും അവിടെ ഉണ്ടായിരുന്നു.എന്നിട്ടും മന്ത്രിയെ ആക്രമിക്കുന്ന ചിത്രമോ ദൃശ്യമോ ആർക്കും കിട്ടിയിട്ടില്ല. ആരെങ്കിലും അവരുടെ അടുത്ത് ചെന്ന് ആക്രമിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കും'-സതീശന്‍ പറഞ്ഞു.

എനിക്കെതിരെ ആര് പ്രതിഷേധിച്ചാലും കുഴപ്പമില്ല. കേരളത്തിൽ എന്ത് സംഭവിച്ചാലും എല്ലാ മന്ത്രിമാരും വി.ഡി സതീശൻ ചെയ്തതാണെന്ന് പറയും. എനിക്ക് വേണ്ടി പിആർ പണി നടത്തുന്നത് ഇവിടുത്തെ മന്ത്രിമാരാണ്. ആരോഗ്യമന്ത്രിക്കെതിരായി ഇനിയും പ്രതിഷേധം തുടരുമെന്നും സതീശന്‍ പറഞ്ഞു.

അതേസമയം, മന്ത്രിയുടേത് അഭിനയമെന്ന് കെഎസ്‍യു പ്രതികരിച്ചു. നാടകം കളിച്ച് അനുകമ്പ പറ്റാനാണ് മന്ത്രിയുടെ ശ്രമമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ പറഞ്ഞു. പ്രവർത്തകർ ആരും മന്ത്രിയെ കയ്യേറ്റം ചെയ്തിട്ടില്ലെന്നും ഇക്കാര്യം ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണെന്നും അലോഷ്യസ് പറഞ്ഞു

Post a Comment

0 Comments