വാഷിങ്ടൺ: 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ നിലയങ്ങൾ ആക്രമിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഈ നിമിഷം മുതൽ 48 മണിക്കൂറിനുള്ളിൽ ഇറാൻ ഹോർമുസ് കടലിടുക്ക് പൂർണമായി തുറന്നില്ലെങ്കിൽ അവരുടെ വിവിധ ഊർജ പ്ലാന്റുകൾ യുഎസ് ആക്രമിച്ച് തകർക്കും. ആദ്യം ഏറ്റവും വലിയതിൽ നിന്ന് ആരംഭിക്കുമെന്ന് തന്റെ സമൂഹമാധ്യമ അക്കൗണ്ടായ ട്രൂത്ത് സോഷ്യലിൽ ട്രംപ് കുറിച്ചു.
ഇറാൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രസിഡൻ്റ് ട്രംപിന്റെ ഭീഷണി. സൈനിക നടപടികൾ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം, തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ഏതൊരു ആക്രമണത്തിനും പ്രതികാരം ചെയ്യുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. "ഇറാന്റെ ഇന്ധന - ഊർജ അടിസ്ഥാന സൗകര്യങ്ങൾ ശത്രുക്കൾ ലക്ഷ്യമിട്ടാൽ യുഎസിനും മേഖലയിലെ ഭരണകൂടത്തിനും കീഴിലുള്ള എല്ലാ ഊർജ - വിവരസാങ്കേതികവിദ്യ, ഡീസലൈനേഷൻ അടിസ്ഥാന സൗകര്യങ്ങളും ലക്ഷ്യമിടുമെന്ന് ഖതം അൽ - അൻബിയ ഓപ്പറേഷണൽ കമാൻഡ് ഫാർസ് പ്രസ്താവനയിൽ പറഞ്ഞു.

0 Comments