50 രൂപയുണ്ടോ?; കൊച്ചിയില്‍ ഒരുദിവസത്തെ വിശപ്പടക്കാം; സാധാരണക്കാര്‍ക്ക് താങ്ങായി ഇന്ദിര കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിച്ചു

 


കൊച്ചി: കൊച്ചി കോർപ്പറേഷന്റെ 20 രൂപയുടെ സമൃദ്ധി ഊണ് എല്ലാവർക്കും പരിചിതമാണ്. എന്നാൽ ഇപ്പോൾ സമൃദ്ധിക്ക് പുറമേ വിശക്കുന്നവർക്ക് കരുതലായി കോർപറേഷൻ്റെ ആദ്യ ഇന്ദിര കാൻ്റീനും പ്രവര്‍ത്തനം ആരംഭിച്ചു.

പാചകവാതക ക്ഷാമത്തെ തുടർന്ന് ഹോട്ടലുകൾ പൂട്ടുന്ന സാഹചര്യത്തിലാണ് സാധാരണക്കാർക്ക് താങ്ങായി ഇന്ദിര കാന്റീനിന്റെ ആദ്യ ഔട്ട്ലെറ്റ് ആരംഭിച്ചിരിക്കുന്നത്. കയ്യിൽ 50 രൂപയുണ്ടെങ്കില്‍ കൊച്ചിയിൽ ഒരു ദിവസം മൂന്ന് നേരത്തെയും വിശപ്പകറ്റാം.

ഇന്ദിര കാന്റീനിൽ നിന്നും രാവിലെ 10 രൂപക്ക് പ്രഭാത ഭക്ഷണവും 30 രൂപയ്ക്ക് ഉച്ചഭക്ഷണവും 10 രൂപക്ക് അത്താഴവും ലഭിക്കും. കൊച്ചി കോർപറേഷൻ്റെ ഇടപ്പള്ളി സോണൽ ഓഫീസ് പരിസരത്ത് ആരംഭിച്ച ആദ്യ ഔട്ട്ലെറ്റ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്ന് വി.ഡി സതീശന്‍ പറഞ്ഞു.

കൊച്ചി കോർപറേഷന്റെ നടപ്പിലാക്കുന്ന 50 ദിവസത്തെ കർമ്മ പദ്ധതിയിൽ ഉൾപ്പെട്ട പദ്ധതിയാണ് ഇന്ദിര കാന്റീനുകൾ . കൊച്ചി കോർപറേഷനിലെ എൽഡിഎഫ് ഭരണസമിതി ആരംഭിച്ച സമൃദ്ധി@കൊച്ചി കാൻ്റീനും നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ദിര കാൻ്റീൻ ഔ്ട്ടലൈറ്റുകൾ വ്യാപിപ്പിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം. ആദ്യ ഘട്ടത്തിൽ, നിലവിലുള്ള സമൃദ്ധി ഔട്ട്‌ലെറ്റുകളിൽ നിന്നായിരിക്കും ഇന്ദിര കാന്റീനുകൾ പ്രവർത്തിക്കുക.രാവിലെ 8 മുതൽ രാത്രി 8 വരെയാണ് കാൻ്റീൻ പ്രവർത്തനം.

Post a Comment

0 Comments