നഴ്‌സുമാരുടെ സമരത്തില്‍ ഒരു വിഭാഗം സ്വകാര്യ ആശുപത്രികളുമായി യുഎന്‍എ സമവായം; അഞ്ച് ആശുപത്രികള്‍ കരാര്‍ ഒപ്പിട്ടു

 



തൃശൂര്‍: നാളെ മുതല്‍ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാരുടെ സമ്പൂര്‍ണ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കെ, ഒരു വിഭാഗം ആശുപത്രി മാനേജ്‌മെന്റുകളുമായി യുണൈറ്റഡ് നേഴ്‌സ് അസോസിയേഷന്‍ സമവായത്തിലെത്തി. വരുംദിവസങ്ങളിലായി നൂറോളം ആശുപത്രികളുമായി ധാരണയില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പറഞ്ഞു. കരാറില്‍ ഉള്‍പ്പെടാത്ത ആശുപത്രികളില്‍ സമരം തുടരും.

തൃശൂരില്‍ മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചയിലാണ് തീരുമാനം. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന നേഴ്‌സുമാര്‍ക്ക് 32700 രൂപമൊത്തം ശമ്പളമാക്കുക, നിലവിലുള്ള സ്റ്റാഫ് നേഴ്‌സുകള്‍ക്ക് 8000 മുതല്‍ 12,000 രൂപ വരെ ശമ്പളവര്‍ധനവ് നല്‍കുക അടക്കമുള്ള യുഎന്‍എ ആവശ്യങ്ങള്‍ ചര്‍ച്ചയുടെ ഭാഗമായി ആശുപത്രികള്‍ അംഗീകരിച്ചു. ആശുപത്രികളില്‍ ട്രെയിനീ നേഴ്‌സ് സമ്പ്രദായം നിര്‍ത്തലാക്കാനും തീരുമാനമായി.

നിലവില്‍ അഞ്ച് ആശുപത്രികളാണ് ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെച്ചത്. കരാറില്‍ ഒപ്പിടാത്ത സ്വകാര്യ ആശുപത്രികളില്‍ നാളെ മുതല്‍ സമ്പൂര്‍ണ പണിമുടക്ക് ആരംഭിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ 490ഓളം സ്വകാര്യ ആശുപത്രികളിലാണ് യുഎന്‍എ പ്രവര്‍ത്തിക്കുന്നത്.

Post a Comment

0 Comments