ദുബൈ: ആഗോള എണ്ണ വിപണിയെ ഞെട്ടിച്ച് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിൽ നിന്നും ഒപെക് പ്ലസിൽ നിന്നും പിന്മാറുന്നതായി യുഎഇ. 2026 മെയ് 1 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചു. ഹോർമുസിലും, അറേബ്യൻഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുൽപാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വിശദീകരണം നൽകി. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക താൽപര്യങ്ങളും ഊർജ മേഖലയിലെ ഭാവി വികസനവും മുൻനിർത്തിയാണ് ഈ നീക്കമെന്നും അധികൃതർ വ്യക്തമാക്കി.
വിയന്നയിൽ ഒപെക് രാജ്യങ്ങളുടെ നിർണായക യോഗം നടക്കാനിരിക്കെയാണ് യുഎഇയുടെ അപ്രതീക്ഷിത പ്രഖ്യാപനം. ഇറാന്റെ ആക്രമണമുൾപ്പെടെ നിർണായക ഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകാൻ ഒപെകിന് സാധിച്ചില്ലെന്ന് യുഎഇ കുറ്റപ്പെടുത്തി. വിപണിയുടെ സന്തുലിതാവസ്ഥ നിലനിർത്താൻ നിശ്ചയിച്ചിരുന്ന നിശ്ചിത ക്വോട്ട നിലവിലെ സാഹചര്യത്തിൽ പുനക്രമീകരിക്കേണ്ടതുണ്ടെന്നാണ് യുഎഇയുടെ നിലപാട്. ഒപെകിൽ നിന്ന് പുറത്തു പോകുന്നതോടെ വിപണിയിലെ ആവശ്യകതയ്ക്കനുസരിച്ച് ഉൽപാദനം ക്രമാനുഗതമായി വർധിപ്പിക്കാൻ യുഎഇക്ക് സാധിക്കും. ആഗോള വിപണിയിൽ വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ ഊർജ വിതരണം ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നും രാജ്യം വ്യക്തമാക്കുന്നു.
1967-ലാണ് അബൂദബി ഒപെകിൽ അംഗമാകുന്നത്. 1971-ൽ യുഎഇ രൂപീകൃതമായതിന് ശേഷവും ഈ അംഗത്വം തുടർന്നു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സഹകരണത്തിന് ശേഷമാണ് ഇപ്പോൾ പിന്മാറ്റം. കുറഞ്ഞ കാർബൺ പുറന്തള്ളുന്ന എണ്ണ ഉൽപാദനത്തിലൂടെ ആഗോള വളർച്ചയ്ക്ക് സംഭാവന നൽകുക എന്നതും യുഎഇയുടെ ലക്ഷ്യമാണ്. ഒപെകിൽ നിന്ന് മാറുന്നത് വിപണിയുടെ സ്ഥിരതയെ ബാധിക്കില്ലെന്നും ഉൽപാദകരും ഉപഭോക്താക്കളുമായുള്ള സഹകരണം തുടരുമെന്നും യുഎഇ ഉറപ്പുനൽകി. പുനരുപയോഗ ഊർജം, ലോ-കാർബൺ സൊല്യൂഷനുകൾ എന്നിവയുൾപ്പെടെയുള്ള ഊർജ മേഖലയിലെ നിക്ഷേപങ്ങൾ യുഎഇ ഇനിയും വർധിപ്പിക്കും. ഒപെക് പ്ലാറ്റ്‌ഫോമിൽ ഇതുവരെ രാജ്യം നൽകിയ വലിയ സംഭാവനകളെയും യുഎഇ അനുസ്മരിച്ചു. എന്നാൽ ഇനിമുതൽ ദേശീയ താൽപര്യങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന പങ്കാളികളുടെ ആവശ്യങ്ങൾക്കും മുൻഗണന നൽകേണ്ട സമയമാണെന്നും അധികൃതർ വ്യക്തമാക്കി.
.jpeg)
0 Comments