സംസ്ഥാനത്ത് വീടില്ലാത്ത എല്ലാവർക്കും പാർപ്പിടം ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം എൽ.ഡി.എഫ് സർക്കാർ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-ൽ യു.ഡി.എഫ് അധികാരത്തിൽ വന്നിരുന്നെങ്കിൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമായിരുന്നുവെന്നും, എൽ.ഡി.എഫ് തുടർഭരണത്തിൽ വന്നതുകൊണ്ട് മാത്രമാണ് അഞ്ച് ലക്ഷം വീടുകൾ പൂർത്തിയാക്കാൻ സാധിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പറയുന്ന കാര്യങ്ങൾ മാത്രം നടപ്പിലാക്കുന്നതാണ് എൽ.ഡി.എഫിന്റെ ശൈലിയെന്നും അതുകൊണ്ട് തന്നെ ജനങ്ങൾക്ക് സർക്കാരിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭവനരഹിതർക്ക് വീട് നൽകുന്നതിനൊപ്പം തന്നെ ഭൂമിയില്ലാത്തവർക്ക് പട്ടയം നൽകുന്നതിലും സർക്കാർ വലിയ മുന്നേറ്റം നടത്തിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നാലര ലക്ഷം പട്ടയങ്ങളാണ് ഈ സർക്കാരിന്റെ കാലത്ത് വിതരണം ചെയ്തത്. വിദ്യാഭ്യാസ രംഗത്തും സമാധാനാന്തരീക്ഷം നിലനിർത്തുന്നതിലും കേരളം മാതൃകയാണെന്നും രാജ്യത്തെ മികച്ച സർവകലാശാലകളിൽ രണ്ടെണ്ണം കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു. വർഗീയ ശക്തികളെ കേരളത്തിൽ തലയുയർത്താൻ സമ്മതിക്കില്ലെന്നും എപ്പോഴും ജനപക്ഷത്ത് നിൽക്കുന്ന സർക്കാരായിരിക്കും എൽ.ഡി.എഫെന്നും അദ്ദേഹം വ്യക്തമാക്കി.
0 Comments