തിരുവല്ല: എൻഡിഎ ക്യാമ്പിന് ആവേശം പകർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പര്യടനം. തിരുവല്ലയിലെ എൻഡിഎ സ്ഥാനാർഥി അനൂപ് ആന്റണിയുടെ പ്രചാരണ വേദിയിലാണ് മോദി എത്തിയത്. കേരളത്തിലെ ജനങ്ങൾക്ക് ആയാസരഹിതവും നിലവാരമുള്ളതുമായ ഒരു ജീവിതം നൽകുകയാണ് ബിജെപിയുടെ ലക്ഷ്യം. ജൽജീവൻ മിഷൻ വഴി എല്ലാ വീട്ടിലും കുടിവെള്ളമെത്തിച്ചു. പ്രധാൻമന്ത്രി ആവാസ് യോജനയിലൂടെ നിരവധിപേർക്ക് വീട് നൽകി. പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി വഴി 13,000 കോടി രൂപയാണ് കർഷകർക്ക് സൗജന്യമായി നൽകിയത്. റബർ കർഷകർക്കും അതിന്റെ ഗുണം ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ ഇതുവരെ ബിജെപി സർക്കാർ വന്നിട്ടില്ല. എന്നിട്ടും കേരളത്തിന് വലിയ സഹായങ്ങൾ ചെയ്തു. ക്രിസ്ത്യൻ വിഭാഗങ്ങൾ കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഒരു സംസ്ഥാനത്ത് ഒഴികെ എല്ലായിടത്തും ബിജെപിയാണ് ഭരിക്കുന്നത്. ക്രിസ്ത്യാനികൾ കൂടുതലുള്ള ഗോവയിലും കാലങ്ങളായി ബിജെപി ഭരിക്കുന്നത്. കേരളത്തിലും ബിജെപി സർക്കാർ വരുമെന്നും മോദി പറഞ്ഞു.
താൻ പല തവണ കേരളത്തിൽ എത്തിയിട്ടുണ്ട്. ഇത്തവണ കാറ്റ് വ്യത്യസ്തമാണ്. അനൂപ് ആന്റണി അഞ്ച് വർഷം തനിക്ക് വേണ്ടി ജോലി ചെയ്തു. തന്റെ വലംകയ്യായി അനൂപ് ആന്റണി ജോലി ചെയ്തു. കഠിനാധ്വാനം ചെയ്യുന്ന യുവാവാണ് അനൂപ്. തിരുവല്ലക്ക് വേണ്ടി അനൂപിനെ സംഭാവന ചെയ്യുന്നു. വികസന യുഗത്തിന്റെ പ്രഭവകേന്ദ്രമായി തിരുവല്ല മാറാൻ പോകുന്നുവെന്നും മോദി പറഞ്ഞു.

0 Comments