തിരുവനന്തപുരം: നിയമസഭയില്‍ വന്ദേ മാതരം മുഴുവന്‍ പാടാത്തതില്‍ സ്പീക്കറെ രേഖാമൂലം പ്രതിഷേധം അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഇത് ആവര്‍ത്തിക്കരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. ഇന്ന് നിയമസഭയില്‍ സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് മുന്നോടിയായി വന്ദേ മാതരം ആലപിച്ചെങ്കിലും പൂര്‍ണമായി ആലപിച്ചിരുന്നില്ല.

സംഭവത്തില്‍ ഗവര്‍ണര്‍ അതൃപ്തി പരസ്യമാക്കിയിരുന്നു. വന്ദേ മാതരം മുഴുവന്‍ പാടേണ്ടത് ആയിരുന്നു എന്ന് പറഞ്ഞ ഗവര്‍ണര്‍, എന്തുകൊണ്ട് പാടിയില്ല എന്ന് സ്പീക്കറോട് ചോദിക്കുകയും ചെയ്തിരുന്നു. വന്ദേ മാതരത്തിന്റെ ആദ്യ രണ്ട് ഈരടികളാണ് സഭയില്‍ പാടിയത്. നേരത്തെ, സത്യപ്രതിജ്ഞാ ചടങ്ങില്‍ വന്ദേമാതരം മുഴുവനായി പാടിയിരുന്നു.

വന്ദേമാതരം മുഴുവന്‍ പാടാനാവില്ലെന്നും യുഡിഎഫിന്റെ നയത്തിനപ്പുറമുള്ള കാര്യങ്ങള്‍ ചെയ്യില്ലെന്നുമാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വ്യക്തമാക്കിയത്. പൊളിറ്റിക്കല്‍ ഐഡിയോളജിയുടെ ഭാഗമായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയാണ് യുഡിഎഫ് സക്കാരിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു നയമുണ്ട്. അത് അനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.