മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. നേതാക്കളുമായി ഇനി ചർച്ചയുടെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. തീരുമാനം ഹൈക്കമാൻഡ് അറിയിക്കും. തീയതി പറയാനില്ല. ഇന്ന് തന്നെ പ്രഖ്യാപിക്കുമോ എന്ന ചോദ്യത്തിന് കെപിസിസി അധ്യക്ഷൻ കൃത്യമായ മറുപടി നൽകിയില്ല.

ജനമനസിലെ അപ്രീയം പരിഹരിക്കാൻ ഇന്നലെ തന്നെ തീരുമാനിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നടപടി ഒഴിവാക്കാൻ എല്ലാവരും ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുൽ ​ഗാന്ധിയും മല്ലികർജുൻ ഖർ​ഗെയും ആണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. അവരുടെ മുന്നിൽ വ്യക്തമായ മാനദണ്ഡ‍ങ്ങളുണ്ട്. ഘടകകക്ഷികളുടെ അഭിപ്രായവും ഹൈക്കമാൻഡ് ആണ് തീരുമാനിക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് കാതോര്‍ത്ത് ഏഴാം നാളും കാത്തിരിക്കുകയാണ് കേരളം. തീരുമാനം ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയാണ് നേതാക്കള്‍. ഇന്നോ നാളെയോ പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ കേരളത്തിലെ നേതാക്കളുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായിയും, ഘടക കക്ഷികളുമായും ആശയവിനിമയം നടത്തിയ ശേഷമാകും പ്രഖ്യാപനം നടത്തുക. അതേസമയം സംസ്ഥാനത്ത് നടക്കുന്ന ഫ്‌ലക്‌സ് യുദ്ധത്തിലും, ശക്തി പ്രകടനങ്ങളിലും രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തി യോഗത്തില്‍ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.