കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സി.പി.ഐ.എമ്മിനെ സംബന്ധിച്ച് ഒന്നിന്റെയും അവസാനമല്ലെന്നും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ കരുത്തുള്ളതാണെന്നും പി. ജയരാജൻ പറഞ്ഞു. പാർലമെന്ററി അധികാരത്തേക്കാൾ ഉപരിയായി ജനകീയ സമരങ്ങളിലൂടെയാണ് പാർട്ടി കരുത്ത് തെളിയിച്ചിട്ടുള്ളതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉത്തരേന്ത്യയിലെ കർഷക സമരങ്ങൾ ഇതിന് മികച്ച ഉദാഹരണമാണ്. പാർലമെന്റിലെ അംഗബലം കുറവാണെങ്കിലും കർഷകരുടെ ഐതിഹാസികമായ പോരാട്ടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് മൂന്ന് ബില്ലുകളും പിൻവലിക്കേണ്ടി വന്നു.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികൾ പരാജയപ്പെട്ടത് നിലവിലെ രാഷ്ട്രീയ പശ്ചാത്തലത്തിൽ വിലയിരുത്തണം. കേരളത്തിൽ ഇടതുപക്ഷത്തിന്റെ പത്ത് വർഷത്തെ വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യു.ഡി.എഫ് പക്ഷത്തേക്ക് എത്തിച്ചത്. ഇതിന്റെ ഫലമായി കേരളം വലതുപക്ഷവത്കരിക്കപ്പെടുന്നത് അപകടകരമാണെന്നും, പ്രത്യേകിച്ച് ബിജെപി നേടിയ മൂന്ന് സീറ്റുകൾ വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസിന്റെ ആശയപരമായ അധിനിവേശത്തെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അതിനായി രക്തസാക്ഷിത്വത്തിന്റെ ചരിത്രമുള്ള പാർട്ടി മുന്നിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് പാഠമുൾക്കൊണ്ട് സ്വയം തിരുത്തലിന് പാർട്ടി തയ്യാറാകണമെന്നും പി. ജയരാജൻ വ്യക്തമാക്കി. പാർലമെന്ററി രംഗത്ത് പ്രവർത്തിക്കുമ്പോൾ കടന്നുകൂടുന്ന ജീർണതകൾ ചർച്ച ചെയ്ത് നീക്കം ചെയ്തില്ലെങ്കിൽ ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത കുറയും. പാർട്ടി അനുഭാവികൾക്ക് എന്തെങ്കിലും വിമർശനങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിന് പകരം പാർട്ടി നേതൃത്വത്തെ നേരിട്ട് അറിയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര വലിയ പ്രതിസന്ധിയുണ്ടായാലും ഇടതുപക്ഷത്തിന്റെ സവിശേഷത നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

0 Comments