കോട്ടയം: ഇനി കേരളത്തിൽ ഒരു കേരള കോൺഗ്രസ് മാത്രം മതിയെന്ന് പി.ജെ ജോസഫ്. കേരള കോൺഗ്രസിനെ സ്നേഹിക്കുന്നവർ എല്ലാം മടങ്ങി വരണം. ജോസ് കെ മാണി ഉൾപ്പെടെ ആർക്കും തെറ്റ് ഏറ്റുപറഞ്ഞു തിരികെ വരാമെന്നും പി.ജെ ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രി ആര് എന്നത് കോൺഗ്രസിൻ്റെ ആഭ്യന്തര വിഷയമാണെന്നും ഹൈക്കമാൻഡ് തീരുമാനിക്കട്ടെ എന്നും ചോദിച്ചാൽ അഭിപ്രായം പറയുമെന്നും പി.ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസിൻ്റെ മന്ത്രിസ്ഥാനം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മത്സരിച്ച എട്ട് സീറ്റില്‍ ഏഴും വിജയിച്ചാണ് ജോസഫ് വിഭാഗം ശക്തികാണിച്ചത്.
കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായാണ് നിയമസഭാ പ്രാതിനിധ്യം ഇല്ലാതെ പോകുന്നത്. യുഡിഎഫുമായി ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനം അട്ടിമറിച്ചതില്‍ പാര്‍ട്ടി പശ്ചാത്തപിക്കേണ്ട സ്ഥിതിയാണിപ്പോള്‍. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവി പോലും പ്രതിസന്ധിയിലാകുന്നതാണ് നിലവിലെ സാഹചര്യം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം 12 സീറ്റില്‍ മത്സരിച്ചു. ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചപ്പോള്‍ ജോസ് കെ മാണി ഉള്‍പ്പെടെ പന്ത്രണ്ട് സ്ഥാനാര്‍ത്ഥികളും തോറ്റു.
ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ചങ്ങനാശേരിയില്‍ ജോബ് മൈക്കിളു കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജും അടക്കം അഞ്ച് സിറ്റിംഗ് എംഎല്‍എമാരും തോറ്റ പട്ടികയിലുണ്ട്. 1965 ല്‍ 25 സീറ്റ് നേടിയത് മുതല്‍ നിലനിര്‍ത്തിയ നിയമസഭാ പ്രാതിനിധ്യം ജോസ് കെ മാണിയുടെ നേതൃത്വത്തിന് കീഴില്‍ ഇല്ലാതായി.

0 Comments