സാമ്പത്തിക പ്രതിസന്ധി: എയർ ഇന്ത്യ കൂടുതൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു

 


ന്യൂഡൽഹി: പ്രവർത്തന ചെലവ് കുത്തനെ ഉയർന്നതിനെത്തുടർന്ന് വിമാന സർവീസുകൾ വീണ്ടും വെട്ടിക്കുറയ്ക്കാനൊരുങ്ങി എയർ ഇന്ത്യ. അന്താരാഷ്ട്ര വിപണിയിൽ വിമാന ഇന്ധനത്തിന് വില വർധിച്ചതും വിദേശ വിനിമയ നിരക്കിലെ വ്യതിയാനങ്ങളും സൃഷ്ടിച്ച കടുത്ത സാമ്പത്തിക സമ്മർദ്ദമാണ് ഈ തീരുമാനത്തിന് പിന്നിൽ.

വരും ആഴ്ചകളിൽ കൂടുതൽ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ടാറ്റ ഗ്രൂപ്പിന്റെ കീഴിൽ എയർ ഇന്ത്യ വിപുലീകരണ നടപടികൾ തുടരുന്നതിനിടെയുണ്ടായ ഈ പിൻവാങ്ങൽ വ്യോമയാന മേഖലയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.

യാത്രക്കാർ കുറവുള്ളതും എന്നാൽ പ്രവർത്തന ചെലവ് കൂടുതലുമായ റൂട്ടുകളിലെ സർവീസുകളാണ് പ്രധാനമായും നിർത്തലാക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ പട്ടിക എയർ ഇന്ത്യ ഉടൻ പുറത്തുവിടും.

നിലവിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ സൗകര്യം ഒരുക്കാനോ തുക തിരികെ നൽകാനോ ഉള്ള നടപടികൾ എയർലൈൻ ആരംഭിച്ചിട്ടുണ്ട്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിൽ വിമാന ഇന്ധന വിലയിലുണ്ടായ വർധന തിരിച്ചടിയായി.

സ്പെയർ പാർട്സുകളുടെ ലഭ്യതക്കുറവും ഉയർന്ന മെയിന്റനൻസ് ചെലവും പല വിമാനങ്ങളും സർവീസ് നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാക്കി. അവധി കാലത്ത് എയർ ഇന്ത്യയുടെ ഈ നീക്കം വിമാന ടിക്കറ്റ് നിരക്കുകൾ വർധിക്കാൻ കാരണമാകുമെന്ന ആശങ്കയിലാണ് യാത്രക്കാർ. സ്വകാര്യ വിമാന കമ്പനികൾ ഈ സാഹചര്യം മുതലെടുത്ത് നിരക്ക് ഉയർത്താനും സാധ്യതയുണ്ട്.

Post a Comment

0 Comments