ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, കുതിരക്കച്ചവടം ഭയന്ന് അഞ്ച് കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റി. മേലൂർ എംഎൽഎയും തെലങ്കാനയുടെ മുൻ എഐസിസി ചുമതലക്കാരനുമായ പി. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച ഹൈദരാബാദിലെത്തിയത്.
വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന് (ടിവികെ) കോൺഗ്രസ് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ടിവികെ സർക്കാർ അധികാരത്തിൽ വരികയാണെങ്കിൽ പി. വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചന. മറ്റ് പാർട്ടികൾ തങ്ങളുടെ എംഎൽഎമാരെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം തങ്ങളുടെ ജനപ്രതിനിധികളെ ഹൈദരാബാദിലെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്. വരും ദിവസങ്ങളിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പായി.
108 സീറ്റുകൾ നേടി വിജയുടെ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരുന്നു. എന്നാൽ കേവലഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുണ്ട്. ഇതേത്തുടർന്നാണ് ഡി.എം.കെ സഖ്യത്തിലായിരുന്ന കോൺഗ്രസ്, സിപിഎം, സിപിഐ വിസികെ കക്ഷികളുടെ പിന്തുണ ടിവികെ തേടിയത്. കോണ്‍ഗ്രസിന് പുറമെ സിപിഎം, സിപിഐ പാര്‍ട്ടികളും വിജയ് യെ പിന്തുണക്കാം എന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിസികെയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ട് എംഎല്‍എമാരാണ് വിസികെയ്ക്കുള്ളത്. ഇവരുടെ തീരുമാനം ഇന്നുണ്ടാകും. വിസികെ വിജയ്ക്ക് പിന്തുണ നല്‍കുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകളെങ്കിലും ഉറപ്പില്ല.
വിസികെ അദ്ധ്യക്ഷന്‍ തിരുമാവളവനെ ഉപമുഖ്യമന്ത്രി ആക്കണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. അദ്ദേഹം ഇപ്പോള്‍ ചിദംബരത്ത് നിന്നുള്ള എംപിയാണ്. കേവല ഭൂരിപക്ഷത്തിനു വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ നേതാവ് വിജയിനെ ഗവർണർ രാജേന്ദ്ര ആർലേക്കർ തിരിച്ചയച്ചിരുന്നു.
0 Comments