ബെംഗളൂരുവില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടം; നടപടിയുമായി സര്‍ക്കാര്‍



ബെംഗളൂരുവില്‍ ശക്തമായ മഴയില്‍ മതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ നടപടിയുമായി സര്‍ക്കാര്‍. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയറെയും സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണംവും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരു ബൗറിങ് ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ബലക്ഷയമുണ്ടായ ആശുപത്രിയുടെ ചുറ്റുമതില്‍ നവീകരിക്കാന്‍ കാലതാമസം വരുത്തിയ എന്‍ജിനീയര്‍മാര്‍ക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

കാല്‍നടയാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി എടുക്കാത്തതില്‍ ആശുപത്രി സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. സംഭവത്തില്‍ ബംഗളൂരു സിറ്റി ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണവും പ്രഖ്യാപിച്ചു.

അപകടത്തില്‍ മരിച്ച 2 കുടുംബശ്രീ പ്രവര്‍ത്തകരുടെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. അതേസമയം, പരിക്കേറ്റ മൂന്നു മലയാളികളുടെ ഡിസ്ചാര്‍ജ് വൈകിയേക്കുമെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഗുരുതരമായി പരിക്കേറ്റ സിജിയുടെ ശാസ്ത്രക്രിയ നടപടികള്‍ക്ക് ശേഷം ആയിരിക്കും നാട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ തീരുമാനം ഉണ്ടാവുക. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 5 ലക്ഷം രൂപയും മന്ത്രി സമീര്‍ അഹമ്മദ് അഞ്ചുലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റവരുടെ ആശുപത്രി ചെലവ് ഉള്‍പ്പെടെ ഏറ്റെടുക്കുമെന്നാണ് മന്ത്രി സമീര്‍ അഹമ്മദ് ഉറപ്പാക്കിയിരിക്കുന്നത്.

Post a Comment

0 Comments