ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 200-ലധികം സീറ്റുകൾ നേടി വൻ വിജയം നേടുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വോട്ടെണ്ണൽ ഏജൻ്റുമാരുമായുള്ള വിഡിയോ കോൺഫറൻസിലാണ് മമത ആത്മവിശ്വാസം പ്രകടിപ്പിച്ചത്. പുറത്തുവന്ന എക്സിറ്റ് പോൾ പ്രവചനങ്ങളെ 'ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് തള്ളിക്കളയുകയും ചെയ്തു.
" 200-ലധികം സീറ്റുകൾ നേടി വിജയിക്കാൻ പോവുകയാണ്. എക്സിറ്റ് പോളുകൾ ഓഹരി വിപണിയിൽ കൃത്രിമം കാണിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല. 2001-ലും 2024-ലും അവർ ഇത് ചെയ്തു, ഇപ്പോഴും അത് തുടരുന്നു," മമത പറഞ്ഞു. തൃണമൂൽ പ്രവർത്തകർക്കെതിരെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സ് ക്രൂരത കാട്ടി. ഇത്തരം അതിക്രമങ്ങൾക്ക് ഇരയായവർക്ക് പാർട്ടി വേണ്ട പരിഗണന നൽകുമെന്നും മമത ബാനർജി പറഞ്ഞു. ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഫാൽതയിലെ പല പോളിംഗ് ബൂത്തുകളിലും വോട്ടർമാരെ ബിജെപി സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്നതിൽ നിന്ന് തടഞ്ഞുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ആരോപിച്ചിരുന്നു. തുടർന്ന് സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ ശനിയാഴ്ച റീപോളിംഗ് നടന്നിരുന്നു. ഇതിനിടെയാണ് മമതയുടെ പ്രതികരണം.

0 Comments