ആശുപത്രിയിൽ കൂട്ടമരണം; കർണാടകയിൽ മരിച്ചത് ഹൃദ്രോഗത്തിന് ചികിത്സ തേടിയ 11 രോഗികൾ



കർണാടക മൈസൂരു ജയദേവ ആശുപത്രിയിൽ കൂട്ടമരണം. 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. മരിച്ചവരെല്ലാം ഹൃദ്രോഗത്തിന് ചികിത്സ തേടിയവരാണ്. ഇന്നലെ ICU വിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ലെന്നും കൂട്ടമരണത്തിന് കാരണം ആശുപത്രിയുടെ അനാസ്ഥയാണെന്നും കൂട്ടിരിപ്പുകാർ വ്യക്തമാക്കുന്നു. കർണാടക സർക്കാരിന് കീഴിലെ സ്വയം ഭരണ അധികാരമുള്ള സ്ഥാപനമാണ് ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ച്.

എന്നാൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സദാനന്ദ പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നത് സത്യമാണ്.നടന്നത് നിർഭാഗ്യമായ സംഭവമാണെന്ന് സൂപ്രണ്ട് പറഞ്ഞു. ഒരു ഡോക്ടർ നൂറു കണക്കിന് രോഗികളെയാണ് ദിവസവും പരിശോധിക്കുന്നത്. എന്നാൽ ഇന്നലെ രാത്രി ഷിഫ്റ്റിൽ ഡോക്ടർമാർ ഉണ്ടായിരുന്നു. മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ആശുപത്രി സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹൃദ്രോഗ ചികിത്സാ കേന്ദ്രങ്ങളിൽ ഒന്നാണിത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെയാണ് ഇവിടെ ചികിത്സയ്‌ക്കായി കൊണ്ടുവരുന്നത്. അത്യാധുനിക സൗകര്യങ്ങളുള്ള കാത്ത് ലാബുകൾ, ഓപ്പറേഷൻ തിയറ്ററുകൾ, ഐസിയു എന്നിവ ഇവിടെയുണ്ട്. പണമില്ലാത്ത പാവപ്പെട്ട രോഗികൾക്ക് സൗജന്യമായും സബ്‌സിഡി നിരക്കിലും ചികിത്സ ലഭ്യമാക്കുന്നുണ്ട് ആശുപത്രി.

Post a Comment

0 Comments